തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയം: നിര്‍മാണ പുരോഗതി കലക്ടര്‍ വിലയിരുത്തി

തൊടുപുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) തൊടുപുഴയില്‍ സ്ഥാപിക്കുന്ന സംസ്ഥാന ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമായ സ്റ്റേഡിയത്തിന്‍െറ നിര്‍മാണപുരോഗതി കലക്ടര്‍ നേരിട്ടത്തെി വിലയിരുത്തി. ശനിയാഴ്ചയാണ് കലക്ടര്‍ പരിശോധനനടത്തിയത്. കേരളത്തിന്‍െറ കായിക രംഗത്തും ഇടുക്കിക്കും ഏറെ കുതിച്ചുചാട്ടമാകും സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ ഉണ്ടാവുകയെന്ന് കലക്ടര്‍ ഗോകുല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് സ്റ്റേഡിത്തിന്‍െറ പണിയാണ് പുരോഗമിക്കുന്നത്. ഒന്നിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. ഏപ്രിലോടെ ആദ്യമത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നഗരത്തില്‍നിന്ന് അഞ്ച ് കിലോമീറ്റര്‍ അകലെ തെക്കുംഭാഗം ജങ്ഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി 15 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തില്‍ അക്കാദമി നിര്‍മിക്കുന്നത്. ഇതിന്‍െറ ഭാഗമായ സ്റ്റേഡിയത്തിന്‍െറ നിര്‍മാണജോലി പരിശോധിക്കാനാണ് കലക്ടര്‍ എത്തിയത്. പവിലിയനടക്കം മറ്റ് സൗകര്യങ്ങള്‍ ഒന്നര വര്‍ഷത്തിനകം ഒരുക്കും. ഒരേസമയം രണ്ട് കളികള്‍ നടക്കുന്ന രീതിയിലാണ് രണ്ട് സ്റ്റേഡിയങ്ങള്‍ വിഭാവനം ചെയ്യുന്നത്. പരിസ്ഥിതിസൗഹൃദ സംവിധാനങ്ങളോടെ ഹരിത സ്റ്റേഡിയം ആയാണ് നിര്‍മാണം. പദ്ധതിയുടെ നിര്‍മാണമേല്‍നോട്ടം ജില്ല ക്രിക്കറ്റ് അസോസിയേഷനാണ്. 2015 ഏപ്രില്‍ 14നാണ് നിര്‍മാണജോലി ആരംഭിച്ചത്. ഒന്നേകാല്‍ ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായാണ് പ്രധാന കെട്ടിടത്തിന്‍െറ നിര്‍മാണം. രണ്ട് സ്റ്റേഡിയങ്ങളുടെയും കൂടി പുറം ചുറ്റളവ് ഒരു കിലോമീറ്ററിലധികം വരും. ഒരു ആംഫിബിയന്‍ തിയറ്ററും 200 പേര്‍ക്കിരിക്കാവുന്ന മറ്റൊരു തിയറ്ററും ഉണ്ടാകും. ഇന്‍ഡോര്‍ പരിശീലനസൗകര്യം, ബാസ്കറ്റ്ബാള്‍-വോളിബാള്‍ കോര്‍ട്ടുകള്‍, നീന്തല്‍ക്കുളം, 400 പേര്‍ക്ക് ഇരിക്കാവുന്ന പാര്‍ട്ടി ഏരിയ, ബില്യാര്‍ഡ്സിനും സ്നൂക്കറിനും ആവശ്യമായ സൗകര്യങ്ങള്‍, കഫ്റ്റീരിയകള്‍, അതിഥികള്‍ക്ക് താമസിക്കാന്‍ 20 മുറികള്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍, 4000 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം, സ്പോര്‍ട്സ് മ്യൂസിയം എന്നിവയും അക്കാദമിയുടെ ഭാഗമാണ്. ബി.സി.സി.എ വൈസ് പ്രസിഡന്‍റും കെ.സി.എ അധ്യക്ഷനുമായ ടി.സി. മാത്യു നിര്‍മ്മാന പുരോഗതി വിശദീകരിച്ചു. തൊടുപുഴ തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍, സ്റ്റേഡിയം മാനേജര്‍ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.