തൊടുപുഴ: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലും വിവിധ പഞ്ചായത്തുകളില്‍ മുടങ്ങിയത് വാട്ടര്‍ അതോറിറ്റിയുടെ കോടികളുടെ പദ്ധതികള്‍. ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി. നിര്‍മാണം ആരംഭിച്ച് 15 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ നിരവധി വന്‍കിട കുടിവെള്ള പദ്ധതികളാണ് വിവിധ പഞ്ചായത്തുകളില്‍ ഉള്ളത്. വണ്ടന്മേട്-ചക്കുപള്ളം പഞ്ചായത്തുകളില്‍ 1999ല്‍ ആരംഭിച്ച 5.29 കോടിയുടെ പദ്ധതി, ഏലപ്പാറ പഞ്ചായത്തില്‍ രണ്ടായിരത്തില്‍ ആരംഭിച്ച 27.4646 കോടിയുടെ പദ്ധതി, വെള്ളത്തൂവല്‍ കൊന്നത്തടി പഞ്ചായത്തുകളില്‍ 2001ല്‍ ആരംഭിച്ച 25.24 കോടിയുടെ പദ്ധതി, കട്ടപ്പന-അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ 2001ല്‍ ആരംഭിച്ച 23.14 കോടിയുടെ പദ്ധതി തുടങ്ങിയവയാണ് 15 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പാതിവഴിയില്‍ ഇഴഞ്ഞുനീങ്ങുന്നത്. അശാസ്ത്രീയമായ നിര്‍മാണവും പൈപ്പുകളുടെ ഗുണനിലവാരമില്ലായ്മയും ഉദ്യോഗസ്ഥ അനാസ്ഥയും കാരണം നിര്‍മാണം പൂര്‍ത്തിയായ പദ്ധതികളില്‍ 80 ശതമാനം പ്രവര്‍ത്തനരഹിതമാണ്. 2012ല്‍ 7.55 കോടി മുടക്കി നിര്‍മിച്ച ഇരട്ടയാര്‍ പഞ്ചായത്തിലെ ത്വരിതഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ചക്കുപള്ളം, കുമളി പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയവയാണ് കോടികള്‍ ചെലവഴിച്ചിട്ടും പ്രയോജനരഹിതമായത്. ഇരട്ടയാര്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനം 32500 പേര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 250ല്‍ താഴെ കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭിക്കുന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ചതിനാല്‍ വെള്ളം പമ്പുചെയ്യുമ്പോള്‍ ¥ൈപപ്പുകള്‍ പൊട്ടി വെള്ളം പോകുന്നതാണ് ഈ പദ്ധതികള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.