മലയോരത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

അടിമാലി: അടിക്കടിയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണം. ഇതിനു പുറമെ ഭൂരിപക്ഷം പ്രദേശങ്ങളിലെയും വോള്‍ട്ടേജ് ക്ഷാമം. അനുദിനം രൂക്ഷമായ മലയോരമേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമോയെന്ന ചോദ്യത്തിന് ഇനിയും പ്രസക്തിയുണ്ട്. സംസ്ഥാനത്ത് വെളിച്ചം കാണിക്കുന്ന ഇടുക്കിയില്‍ വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ അനവധിയുണ്ട്. ജില്ലയില്‍ പത്തിലേറെ വന്‍കിട ജലസേചന പദ്ധതികളില്‍നിന്നായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെളിച്ചം നല്‍കുമ്പോള്‍ പദ്ധതികളുടെ അടുത്ത പ്രദേശങ്ങളില്‍പോലും വൈദ്യുതി എത്താത്ത സ്ഥിതിയാണ്. വൈദ്യുതി നിലയങ്ങള്‍ കൂടുന്നതനുസരിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നായിരുന്നു ഹൈറേഞ്ചുകാരുടെ വിശ്വാസം. വൈദ്യുതി വിതരണത്തിന് സ്ഥാപിച്ച ഉപകരണങ്ങള്‍ കാലപ്പഴക്കം ചെന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് മാറ്റുന്നതിന് നടപടിയുണ്ടായിട്ടില്ല. മരച്ചില്ലകള്‍ വെട്ടിമാറ്റാനും കേടായ ഉപകരണങ്ങള്‍ നന്നാക്കാനും വൈദ്യുതി മുടക്കം പതിവാണ്. വട്ടവട, മാങ്കുളം, കാന്തലൂര്‍ പഞ്ചായത്തുകളാണ് വൈദ്യുതി പ്രശ്നത്തിന്‍െറ രൂക്ഷത കൂടുതലുള്ളത്. കൂടാതെ, അടിമാലി പഞ്ചായത്തിലെ പടിക്കപ്പ്, പഴംബ്ളിച്ചാല്‍, കുരങ്ങാട്ടി, പ്ളാക്കയം തുടങ്ങിയ അവികസിത പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ശല്യാംപാറ, മാങ്കടവ്, ഓടയ്ക്കാസിറ്റി, മുതുവാന്‍കുടി, കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാംമൈല്‍, കാക്കാസിറ്റി, പനംകുട്ടി തുടങ്ങിയ ഇടത്തും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.