ഇടവെട്ടിച്ചിറക്ക് പുനര്‍ജന്മം

തൊടുപുഴ: കെടുകാര്യസ്ഥതയില്‍ തകര്‍ന്നടിഞ്ഞ് നാശത്തിന്‍െറ വക്കിലായ ഇടവെട്ടിച്ചിറ വീണ്ടും ജലസമൃദ്ധിയിലേക്ക്. നാട്ടുകാരുടെ ശ്രമഫലമായി 68 ലക്ഷം രൂപ ചെലവഴിച്ച് ചിറയിലെ സ്വാഭാവിക ജലസ്രോതസ്സ് ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച കുഴല്‍ താല്‍ക്കാലികമായി അടച്ചാണ് ചിറയില്‍ വെള്ളം തടഞ്ഞുനിര്‍ത്തി ജലം നിലനിര്‍ത്തുന്നത്. വാര്‍ഡ് അംഗം ടി.എം. മുജീബിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരാണ് ചിറയെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചത്. 55 മീറ്റര്‍ വീതിയും 252 മീറ്റര്‍ നീളവുമാണ് ചിറക്കുള്ളത്. 1982ല്‍ റവന്യൂ വകുപ്പിന്‍െറ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിച്ചിരുന്നു. പിന്നീട് ചളി മൂടി നാശോന്മുഖമായ സാഹചര്യത്തില്‍ 1996ല്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്‍െറ നേതൃത്വത്തില്‍ വാട്ടര്‍ സ്റ്റേഡിയമാക്കാന്‍ തീരുമാനിച്ചു. എന്നാല്‍, രാഷ്ട്രീയ വിവാദങ്ങളില്‍പെട്ട് പദ്ധതി പാതിവഴിയില്‍ നിലച്ചു. പദ്ധതിയുടെ പേരില്‍ ചിറയുടെ സംരക്ഷണ ഭിത്തി പലഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു. വെള്ളം ചിറയില്‍ നില്‍ക്കാതെ ഒഴുകിപ്പോകുന്ന സാഹചര്യമാണ് അന്നുമുതല്‍ ഉണ്ടായിരുന്നത്. ചിറ പുല്ലും പായലും ചളിയും കയറി നശിച്ചു. 1975വരെ മൂന്നര ഏക്കറോളം വിസ്തൃതിയിലെ ചിറ അന്നത്തെ കാരിക്കോട് പഞ്ചായത്തിന്‍െറ വരുമാനമാര്‍ഗമായിരുന്നു. ചിറയിലെ മത്സ്യം ലേലം ചെയ്യുന്ന വകയില്‍ പഞ്ചായത്തിനു വരുമാനം ലഭിച്ചിരുന്നു. ചിറയിലെ മത്സ്യം ലേലത്തിന് വൈക്കത്ത് ഫിഷറീസ് ഡിപാര്‍ട്മെന്‍റില്‍നിന്ന് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ചിറയിലെ വെള്ളം ഉപയോഗപ്പെടുത്തി 10000 പറ നെല്ല് ഉല്‍പാദിപ്പിച്ചിരുന്നുവെന്ന് പഴയരേഖകള്‍ പറയുന്നു. അടിഞ്ഞുകൂടിയ ചളിയും പുല്ലും പാഴ്ചെടികളും നീക്കം ചെയ്ത് തകര്‍ന്ന സംരക്ഷണ ഭിത്തി പുന$സ്ഥാപിച്ചു കിട്ടിയാല്‍ പഴയചിറ യാഥാര്‍ഥ്യമാകും. ഇതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 2014ല്‍ 78 ലക്ഷം രൂപ ഒരുകുളം പദ്ധതിയില്‍പെടുത്തി അനുവദിച്ചിരുന്നു. എന്നാല്‍, തുക ലാപ്സായി. വാര്‍ഡ് സഭ ചര്‍ച്ച ചെയ്ത് ജനപങ്കാളിത്തത്തോടെയാണ് ചിറയെ പുനരുജ്ജീവിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.