ഇടുക്കി: മലയോര ഹൈവേക്ക് സര്‍ക്കാറിന്‍െറ പച്ചക്കൊടി. വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വനം, പൊതുമരാമത്ത്, ദേശീയപാത വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ജോയ്സ് ജോര്‍ജ് എം.പി അറിയിച്ചു. രണ്ടുവര്‍ഷം മുമ്പ് വനം വകുപ്പ് മലയോര ഹൈവേയുടെ നിര്‍മാണം തടസ്സപ്പെട്ടത് വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോയ്സ് ജോര്‍ജ് എം.പി അഞ്ചുദിവസം നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനുമുന്നില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു. ആറാംമൈല്‍ മുതല്‍ മാമലക്കണ്ടം, ആവറുകുട്ടി, കുറത്തിക്കുടി, പെരുമ്പന്‍കുത്തി പ്രദേശത്തുകൂടി കടന്നുപോകുന്ന മലയോര ഹൈവേയുടെ ഭാഗമായ 27 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുക. വനത്തിനുള്ളില്‍ കലുങ്ക് ആവശ്യമായിവരുന്ന ഇടങ്ങളില്‍ ആറുമീറ്റര്‍ വരെ വീതി എടുക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പിക്കൊപ്പം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, ആന്‍റണി ജോണ്‍ എം.എല്‍.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.