നെടുങ്കണ്ടം: സ്കൂള്‍ ബസുകളിലെ കുട്ടികളുടെ യാത്ര ദുരിതപൂര്‍ണം. നെടുങ്കണ്ടത്തും സമീപത്തുമുള്ള മിക്ക ബസുകളിലും കൊച്ചുകുട്ടികളെ കുത്തിനിറച്ചാണ് യാത്ര. മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി ഒരു മാനദണ്ഡവുമില്ലാതെയാണ് കൊച്ചു കുട്ടികളെ നിറച്ച വാഹനങ്ങള്‍ പായുന്നത്. 49 സീറ്റുള്ള വാഹനത്തില്‍ നൂറിലധികം കുട്ടികളും ഒപ്പം അധ്യാപകരെയും നിറച്ചാണ് ബസുകള്‍ പായുന്നത്. ബസുകള്‍ മതിയാവാതെ വന്നിട്ടുള്ള ചില സ്കൂളുകള്‍ ജീപ്പുകളും നിരത്തിലിറക്കിയിട്ടുണ്ട്. ജീപ്പിന്‍െറ സ്ഥിതിയും മറിച്ചല്ല. കൊച്ചുകുട്ടികളെ ബസില്‍ നിര്‍ത്തിയാണ് കൊണ്ടുപോകുന്നത്. നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജോ. ആര്‍.ടി ഓഫിസിന് മുന്നിലൂടെയാണ് രാവിലെയും വൈകുന്നേരവും ഈ സാഹസിക യാത്ര. ടൗണ്‍ മേഖലകളില്‍ സ്വകാര്യ ബസുകളിലെ തിരക്ക് ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂള്‍ വാഹനങ്ങളില്‍ അയക്കുന്നത്. എന്നാല്‍, ലാഭം നോക്കി കുട്ടികളെ പരമാവധി കുത്തിനിറച്ച് സര്‍വിസ് നടത്തുന്ന സ്കൂളുകളാണ് അധികവും. കുട്ടികളെ മാത്രം കയറ്റുന്ന ഓട്ടോകളും കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. എല്‍.കെ.ജി മുതലുള്ള കുട്ടികളാണ് അധികവും. സ്കൂള്‍ ബസുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. നെടുങ്കണ്ടത്തുനിന്ന് താന്നിമൂടുവഴി കോമ്പയാര്‍, തൂക്കുപാലം മേഖലകളിലേക്കുള്ള സ്കൂള്‍ ബസുകളിലാണ് കുട്ടികളെ കൂടുതലായും കുത്തിനിറച്ച് സര്‍വിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.