സൈക്ളത്തോണ്‍ വേറിട്ട കാഴ്ചയായി

തൊടുപുഴ: സ്വീപ് പരിപാടിയുടെ ഭാഗമായി സമ്മതിദായകരെ ബോധവത്കരിക്കാന്‍ ദേവികുളം നിയോജക മണ്ഡലത്തില്‍ നടത്തിയ സൈക്ളത്തോണ്‍ വേറിട്ട കാഴ്ചയായി. ദേവികുളത്തുനിന്ന് ആരംഭിച്ച് മൂന്നാര്‍ ആനച്ചാല്‍ വഴി അടിമാലി വരെ 43 കിലോമീറ്ററാണ് സൈക്ളത്തോണ്‍ നടന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്‍െറ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തുന്ന പ്ളക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രധാന ജങ്ഷനുകളില്‍ ആളുകളെ സംഘടിപ്പിച്ച് പ്രതിജ്ഞയെടുത്താണ് സൈക്ളത്തോണ്‍ മുന്നേറിയത്. ദേവികുളം ആര്‍.ഡി.ഒ സബിന്‍ സമീദ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളി എന്നിവരടങ്ങുന്ന 20 അംഗ സംഘമാണ് പങ്കെടുത്തത്. ബോധവത്കരണത്തിന്‍െറ ഭാഗമായി ദേവികുളം റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ ദേവികുളം എസ്റ്റേറ്റിലെ തൊഴിലാളികളെ സംഘടിപ്പിച്ച് ബോധവത്കരണ കാമ്പയിനും വോട്ട് ചെയ്യുന്നതിന്‍െറ പ്രാധാന്യം വ്യക്തമാക്കുന്ന പ്രതിജ്ഞയും നടത്തി. ഇതോടൊപ്പം മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മൂന്നാര്‍ ടൗണില്‍ ഫ്ളാഷ്മോബും തെരുവുനാടകവും അവതരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനും വോട്ട് ചെയ്യുന്നതിന്‍െറ പ്രാധാന്യം വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനുമായി തൊടുപുഴ സ്വീപ് ടീമിന്‍െറ കാമ്പയിന്‍, ഒപ്പ് ശേഖരണം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, വോട്ടുയന്ത്രം പരിചയപ്പെടുത്തല്‍ എന്നിവ തൊടുപുഴ ഐ.എച്ച്.ആര്‍.ഡി, മുട്ടം എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ നടന്നു. തൊടുപുഴ സ്വീപ് ടീം ലീഡര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വത്സമ്മ പോള്‍, ഉദ്യോഗസ്ഥരായ എം.ജി. സജി, സി.കെ. അജിമോന്‍, പി.ആര്‍. അനീഷ്, മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.