സര്‍ക്കാറിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി

തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി യു.ഡി.എഫിനെതിരെ രംഗത്തുവന്നത് ഇടുക്കി അടക്കമുള്ള മണ്ഡലങ്ങളിലെ പോരാട്ടം ശ്രദ്ധേയമാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്ക് നല്‍കിയ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ ദിവസം ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. മലയോര ജനതയുടെ കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നഗ്നമായ വാഗ്ദാന ലംഘനം നടത്തിയതായി സമിതി കുറ്റപ്പെടുത്തി. സമിതി ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ നല്‍കുമെന്ന് ജോയ്സ് ജോര്‍ജ് എം.പി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് സമിതിയും സര്‍ക്കാറിനെതിരെ രംഗത്തത്തെിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി റോഷി അഗസ്റ്റിനുമാണ് ഇവിടെ മത്സര രംഗത്ത്. റോഷി അഗസ്റ്റിനെതിരെ സമിതി രംഗത്തിറങ്ങില്ല എന്ന അഭ്യൂഹം മണ്ഡലത്തില്‍ ഉയരുന്നതിനിടെയാണ് പിന്തുണ ആര്‍ക്കെന്ന സൂചന നല്‍കാതെ സമിതി രംഗത്തത്തെിയത്. സഭക്ക് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ് ഇടുക്കി. എസ്.എന്‍.ഡി.പിക്ക് നിര്‍ണായക സ്വാധീനമുണ്ട്. വാഴത്തോപ്പ്, കഞ്ഞിക്കുഴി, അറക്കുളം, കുടയത്തൂര്‍, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി, കാഞ്ചിയാര്‍, മരിയാപുരം എന്നീ പഞ്ചായത്തുകള്‍ കൂടാതെ കട്ടപ്പന നഗരസഭയും ഇടുക്കി മണ്ഡലത്തില്‍ ഉള്‍പ്പെടും. കാഞ്ചിയാര്‍, മരിയാപുരം വാത്തിക്കുടി പഞ്ചായത്തുകളാണ് ഇടതുപക്ഷം ഭരിക്കുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഭരണമുള്ള ഏക പഞ്ചായത്താണ് മരിയാപുരം. ജില്ലാ പഞ്ചായത്തില്‍ മുരിക്കാശേരി, മുള്ളരിങ്ങാട്, പൈനാവ് ഡിവിഷനുകള്‍ ഇടതുപക്ഷം ജയിച്ചപ്പോള്‍ അറക്കുളം മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. ഇടുക്കി ബ്ളോക് പഞ്ചായത്ത് കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ആകെയുള്ള 13 സീറ്റില്‍ അഞ്ച് സീറ്റ് എല്‍.ഡി.എഫ് പിടിച്ചപ്പോള്‍ എട്ടെണ്ണം യു.ഡി.എഫിന് കിട്ടി. കേരള കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ വിഘടിച്ചുനിന്ന് നടത്തുന്ന കടുത്ത പോരാട്ടത്തിന് കൂടി സാക്ഷ്യം വഹിക്കുന്നെന്ന പ്രത്യേകതയും ഇടുക്കിക്കുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിയ പ്രശ്നങ്ങളും പട്ടയവുമാണ് പ്രധാന വിഷയങ്ങള്‍. മണ്ഡലത്തിലെ വികസനങ്ങള്‍ തനിക്ക് വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് റോഷി അഗസ്റ്റിന്‍. എം.പിയായിരുന്ന സമയത്തെ ഇടുക്കിയുടെ വികസനം ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പ്രചാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.