കര്‍ഷക പോരാട്ടങ്ങളുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് ചൂട്

നെടുങ്കണ്ടം: കര്‍ഷക പോരാട്ടങ്ങളും തൊഴിലാളി സമരങ്ങളും കൊണ്ട് ശ്രദ്ധനേടിയ ഉടുമ്പന്‍ചോലയില്‍ വരും ദിവസങ്ങളില്‍ പോരാട്ടം കൊഴുക്കും. സാധാരണക്കാരായ കര്‍ഷകരും തോട്ടം തൊഴിലാളികളും നിറഞ്ഞതാണ് ഉടുമ്പന്‍ചോല മണ്ഡലം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം. മണിയുടെ വോട്ട് അഭ്യര്‍ഥന മണ്ഡലത്തിലുടനീളം ഏതാണ്ട് ഒരുവട്ടം പൂര്‍ത്തിയാക്കി. എന്നാല്‍, യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് പ്രവര്‍ത്തനത്തിനിറങ്ങാനും കാലതാമസമുണ്ടാക്കി. എത്രയും വേഗം വോട്ടര്‍മാരെ നേരില്‍കാണാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു തീവ്രശ്രമം ആരംഭിച്ചു. മണ്ഡലത്തിലെ പോരാട്ടത്തിന് ഉശിരുപകരാന്‍ ഞായറാഴ്ച മുതല്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ എത്തിത്തുടങ്ങും. ഇടതുമുന്നണി കണ്‍വെന്‍ഷന്‍ ഞായറാഴ്ച നെടുങ്കണ്ടത്ത് നടക്കും. സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങളും തുടര്‍ ഭരണത്തിന്‍െറ ആവശ്യകതയും ചൂണ്ടിക്കാട്ടിയാവും യു.ഡി.എഫ് പ്രചാരണം. അഴിമതി, ദൂര്‍ത്ത്, വികസന മുരടിപ്പ് എന്നിവ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കും. മണ്ഡലത്തെ ബാധിക്കുന്ന പട്ടയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, നാണ്യവിളകളുടെ വിലയിടിവ് തുടങ്ങിയവയും മുന്നണികള്‍ പ്രചാരണത്തിനായി ഉപയോഗിക്കും. രാഷ്ട്രീയ രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ശ്രദ്ധേയരായവരാണ് ഇത്തവണ ഉടുമ്പന്‍ചോലയില്‍നിന്ന് ജനവിധി തേടുന്നത്. തലമുതിര്‍ന്ന നേതാവും തോട്ടം മേഖലയില്‍ പാര്‍ട്ടിക്ക് അടിത്തറ പാകുകയും ചെയ്ത എം.എം. മണിയെ സി.പി.എം നേരത്തേതന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഉജ്ജ്വല വാഗ്മിയും അഭിഭാഷകനും മികച്ച സംഘാടകനുമായ സേനാപതി വേണുവിന്‍െറ സ്ഥാനാര്‍ഥിത്വം തിങ്കളാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പുതുതായി രൂപവത്കരിച്ച ബി.ഡി.ജെ.എസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എസ്.എന്‍.ഡി.പി നെടുങ്കണ്ടം യൂനിയന്‍ പ്രസിഡന്‍റ് സജി പറമ്പത്താണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍െറ പ്രഭവകേന്ദ്രം ഉടുമ്പന്‍ചോലയായിരുന്നു. ഇതിന്‍െറ അലയൊലികള്‍ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയും ചെയ്തു. വണ്ടന്മേട്, ഇരട്ടയാര്‍, പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ എന്നീ പത്ത് പഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തിലുള്ളത്. തമിഴ് വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലമാണിത്. 1987ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന മാത്യു സ്റ്റീഫന് വോട്ട് അഭ്യര്‍ഥിച്ച് എം.ജി.ആര്‍ തന്നെ നേരിട്ടത്തെി എന്നത് തമിഴ് വോട്ടര്‍മാരുടെ സ്വാധീനം വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.