പിഴയൊടുക്കാന്‍ പണമില്ലാതിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു; പൊലീസ് സ്റ്റേഷനില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍

ചെറുതോണി: മുരിക്കാശേരിയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെയും നാട്ടുകാരായ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7.45 ഓടെ മുരിക്കാശേരി പാവനാത്മ കോളജ് ജങ്ഷനിലാണ് സംഭവം. പൊതുനിരത്തില്‍ പുകവലിച്ചതിന് പിഴയൊടുക്കാന്‍ പണമില്ലാതിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ ഇടുക്കി സര്‍ക്ക്ള്‍ ഇന്‍സെപ്കടറുടെ ഇടപെടലിനെ തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു. മുരിക്കാശ്ശേരി കൂമ്പക്കല്‍ വീട്ടില്‍ ജോമിസ് ജോണിനെയാണ് പുകവലിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുട്ടുചിറയില്‍ ഷിന്‍േറാ വര്‍ക്കി ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാളെയും ജീപ്പില്‍ കയറ്റി. ഇടക്കുവെച്ച് ഇയാളെ മര്‍ദിച്ച് വഴിയിലിറക്കിവിട്ടതിനെതുടര്‍ന്ന് ഷിന്‍േറായെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് പൈനാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് വണ്ടിയില്‍ കയറ്റുന്നതിനിടെ ജോമിസും പൊലീസും തമ്മില്‍ നടന്ന പിടിവലിയില്‍ സബ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കുപറ്റി. ഇവരും പൈനാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാജുവിന്‍െറയും ജില്ലാ പഞ്ചായത്ത് മെംബര്‍ നോബിള്‍ ജോസഫിന്‍െറയും നേതൃത്വത്തില്‍ 80ല്‍പരം നാട്ടുകാരും അറസ്റ്റിലായവരുടെ സുഹൃത്തുക്കളും രണ്ടുപേരുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ രാത്രി 11ന് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജനം പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചതോടെ ഇടുക്കി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലത്തെി ജനപ്രതിനിധികളുമായി സംസാരിച്ച് ജോമിസിനെ ജാമ്യത്തില്‍ വിട്ടയച്ചു. ഏകദേശം അഞ്ചുമണിക്കൂറോളം സമയം സ്റ്റേഷനില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അതേസമയം, പൊലീസ് പറയുന്നതിങ്ങനെയാണ്. രാത്രി പട്രോളിങ്ങിനിടെ മുരിക്കാശ്ശേരി കോളജ് ജങ്ഷനില്‍ പുകവലിച്ചുകൊണ്ടിരുന്ന യുവാവിന്‍െറ പേരില്‍ പിഴ ചുമത്തിയെന്നും കൂടെയുണ്ടായിരുന്ന പലരും മദ്യപിച്ചിരുന്നുവെന്നും പിഴയടക്കാന്‍ തയാറാകാതെ പൊലീസിനെ ചീത്തവിളിക്കുകയും കൈയേറ്റത്തിന് മുതിരുകയുമാണ് ഉണ്ടായത്. പൊലീസിന്‍െറ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.