സ്വകാര്യ സൂപ്പര്‍ ക്ളാസ് ബസുകള്‍ ഒന്നുമുതല്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയാകും

പീരുമേട്: സ്വകാര്യ സൂപ്പര്‍ ക്ളാസ് ബസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയായി മാറും. സ്വകാര്യ സൂപ്പര്‍ക്ളാസ് ബസുകള്‍ക്ക് ഓര്‍ഡിനറി പെര്‍മിറ്റ് നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് ആഗസ്റ്റ് 20നാണ് പുറപ്പെടുവിച്ചത്. ആഗസ്റ്റ് 20 മുതല്‍ 15 ദിവസം താല്‍ക്കാലിക പെര്‍മിറ്റ് നല്‍കാനും ഇതിന് ശേഷം ടൈം ഹിയറിങ് നടത്തി പെര്‍മിറ്റ് നല്‍കാനുമാണ് നിര്‍ദേശം. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ നികുതി ഒക്ടോബര്‍ ഒന്നുമുതലാണ് വാങ്ങുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകളുടെ നികുതി വാങ്ങാത്തതിനാല്‍ സൂപ്പര്‍ ക്ളാസ് ബസുകള്‍ ഓര്‍ഡിനറിയായി സര്‍വിസ് നടത്തേണ്ടിവരും. സ്വകാര്യ ബസുകള്‍ക്ക് ടാക്സ് അടയ്ക്കാന്‍ 45 ദിവസം ലഭിക്കും. നവംബര്‍ 15ന് മുമ്പ് നികുതി അടച്ചാല്‍ മതിയാകും. ഈ കാലതാമസം പഴുതാക്കി നികുതി വൈകി അടച്ച് നവംബര്‍ 15വരെ സൂപ്പര്‍ ക്ളാസ് പദവിയില്‍ സര്‍വിസ് നടത്താനും ചില ഉടമകള്‍ നീക്കം നടത്തുന്നുണ്ട്. പദവി മാറ്റം നല്‍കിയതിനെ തുടര്‍ന്ന് ഹൈറേഞ്ചില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ ഓര്‍ഡിനറിയായി പെര്‍മിറ്റ് മാറ്റി സര്‍വിസ് നടത്താനും ആരംഭിച്ചു. എറണാകുളം-കുമളി, നെടുങ്കണ്ടം-കോട്ടയം, കൊട്ടാരക്കര-കുമളി, കമ്പംമെട്ട്-ചങ്ങനാശേരി, നെടുങ്കണ്ടം-ചങ്ങനാശേരി, കൂട്ടാര്‍-അടൂര്‍ എന്നീ റൂട്ടുകളിലെ ബസുകള്‍ ഓര്‍ഡിനറിയായി മാറി. ഓര്‍ഡിനറിയായി മാറിയ ബസുകളില്‍ ‘ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി’ ബോര്‍ഡ് അനധികൃതമായി പ്രദര്‍ശിപ്പിച്ചും വിദ്യാര്‍ഥികളെ ഒഴിവാക്കുന്നു. ഇത്തരത്തില്‍ യാത്രക്കാരെയും വിദ്യാര്‍ഥികളെയും കബളിപ്പിക്കുന്ന ബസുകള്‍ക്കെതിരെ ഇടുക്കി ആര്‍.ടി ഓഫിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ളെന്നാണ് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.