നെടുങ്കണ്ടം: ഒൗട്ട് പോസ്റ്റ് പൊലീസ് സ്റ്റേഷനാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട സര്‍ക്കാര്‍ ഉടുമ്പന്‍ചോലയില്‍ ഇക്കുറിയും പൊലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കിയില്ല. തങ്കമണിയിലും മുട്ടത്തും പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചപ്പേള്‍ ഉടുമ്പന്‍ചോലയെ സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധം വ്യാപകമായി. ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍െറ ഒൗട്ട് പോസ്റ്റ് മാത്രമാണ് ഉടുമ്പന്‍ചോലയില്‍ നിലവിലുള്ളത്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഒൗട്ട് പോസ്റ്റ് പൊലീസ് സ്റ്റേഷന്‍ ആക്കി ഉയര്‍ത്തണമെന്ന മുറവിളി ശക്തമായപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സിനുമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചെങ്കിലും സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. പുതിയ കെട്ടിടം കാടുകയറി നശിക്കാന്‍ തുടങ്ങിയപ്പോള്‍ ടൗണിലെ വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒൗട്ട് പോസ്റ്റ് പുതുതായി നിര്‍മിച്ച ഒരുകെട്ടിടത്തിലേക്ക് മാറ്റി. തോട്ടം മേഖലയില്‍ തുടര്‍ച്ചയായി നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും മറ്റും കണക്കിലെടുത്ത് ഉടുമ്പന്‍ചോലയില്‍ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് മാറി വന്ന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിരുന്നു. ശാന്തന്‍പാറ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് ഉടുമ്പന്‍ചോലയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ തുറക്കാനായിരുന്നു തീരുമാനം. ശാന്തന്‍പാറ സ്റ്റേഷനില്‍നിന്നുള്ള ദൂരക്കൂടുതലും സ്റ്റേഷന്‍െറ പരിധി കൂടുതലായതിനാലും കേസുകളുടെ സുഗമമായ നടത്തിപ്പിനെ പലപ്പോഴും സാരമായി ബാധിച്ചിരുന്നു. ശാന്തന്‍പാറയില്‍നിന്നുള്ള പൊലീസിനെ ക്രമീകരിച്ചാണ് ഉടുമ്പന്‍ചോല ഒൗട്ട് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍െറ പരിധി 60 കി.മീ. ചുറ്റളവിലാണ്. ഉടുമ്പന്‍ചോലയില്‍നിന്ന് ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ എത്തണമെങ്കില്‍ 32 കി.മീ. യാത്ര ചെയ്യണം. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍നിന്ന് തിങ്കള്‍ക്കാട്, മാവടി, കാരിത്തോട്, തുടങ്ങിയ സ്ഥലങ്ങളില്‍ എത്തണമെങ്കില്‍ മലമടക്കുകള്‍ താണ്ടി 70 കിലോമീറ്ററും യാത്ര ചെയ്യണം. അപകടങ്ങളും മറ്റ് പ്രശ്നങ്ങളുമുണ്ടാകുമ്പോള്‍ യഥാസമയം തോട്ടം മേഖലകളിലത്തൊന്‍ പൊലീസിന് കഴിയാറുമില്ല. ഈ സാഹചര്യത്തിലാണ് ഉടമ്പന്‍ചോലയിലെ ഒൗട്ട് പോസ്റ്റ് പുതിയ പൊലീസ് സ്റ്റേഷന്‍ ആക്കണമെന്ന ആവശ്യം ശക്തമായത്. ജില്ലയിലെ മറ്റ് പ്രധാന സ്റ്റേഷനുകളിലെല്ലാം ഒന്നിലധികം എസ്.ഐമാരും മൂന്നും നാലും എ.എസ്.ഐമാരും നിലവിലുള്ളതിനാല്‍ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ഉടുമ്പന്‍ചോലയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കാമായിരുന്നിട്ടും മേഖലയെ സര്‍ക്കാര്‍ അവഗണിച്ചതായാണ് ആക്ഷേപം. പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യമുയര്‍ത്തി സര്‍ക്കാറില്‍ യഥാസമയം സമ്മര്‍ദം ചെലുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതാണ് ഉടുമ്പന്‍ചോലക്ക് പൊലീസ് സ്റ്റേഷന്‍ നഷ്ടമാകാന്‍ കാരണമെന്നും ചിലര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.