തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്

നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ തെരുവുനായുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് സാരമായി പരിക്കേറ്റു. കാട്ടുപറമ്പില്‍ യൂസുഫിന്‍െറ മകള്‍ ജെസ്ലയാണ് (19) തെരുവുനായുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ കോളജിലേക്ക് പോകുകയായിരുന്ന ജെസ്ലയെ മുണ്ടിയെരുമ ടൗണിനോട് ചേര്‍ന്ന് കോമ്പയാര്‍ റോഡിലെ പാലത്തിന് സമീപംവെച്ച് നായ ആക്രമിക്കുകയായിരുന്നു. ജെസ്ലക്ക് കാലിലും കൈയിലും വയറിലും കടിയേറ്റു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് ഇല്ലാതിരുന്നതിനാല്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. നായക്ക് പേ വിഷബാധയുള്ളതായി മുണ്ടിയെരുമ നിവാസികള്‍ പറയുന്നു. ജെസ്ലയെ ആക്രമിച്ച ശേഷം നായ സമീപത്തുകൂടി നടന്നു പോയ പലരുടെനേരെയും പാഞ്ഞടുത്തിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി മുണ്ടിയെരുമയില്‍ തെരുവുനായ ശല്യം വര്‍ധിച്ചുവരികയാണ്. നെടുങ്കണ്ടം, തൂക്കുപാലം, മുണ്ടിയെരുമ, പാറത്തോട് പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. നെടുങ്കണ്ടം മാര്‍ക്കറ്റിനോടനുബന്ധിച്ച് പത്തിലധികം നായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ട്. വഴിയാത്രക്കാരെ കൂട്ടത്തോടെ ആക്രമിക്കുന്നതും പതിവാണ്. പ്രഭാത സവാരിക്കിറങ്ങുന്നവരെയും പത്ര വിതരണക്കാരെയും രാത്രി യാത്രക്കാരെയും നായ്ക്കള്‍ ആക്രമിക്കുന്നത് പതിവായി. താലൂക്ക് ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നില്ലാത്തതിലും ശക്തമായ പ്രതിഷേധമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.