നഷ്ടം കനത്തു; കാലിവളര്‍ത്തല്‍ നിലക്കുന്നു

നെടുങ്കണ്ടം: സര്‍ക്കാറിന്‍െറ കടുത്ത അവഗണനയില്‍ മനംനൊന്ത് ക്ഷീര കര്‍ഷകര്‍ കാലി വളര്‍ത്തലില്‍നിന്ന് പിന്മാറുന്നു. വര്‍ധിച്ച ഉല്‍പാദന ചെലവിന് ആനുപാതികമായി പാല്‍വില ലഭിക്കുന്നില്ല. ഒപ്പം സര്‍ക്കാറും മില്‍മയും മുമ്പ് നല്‍കിയിരുന്ന പരിമിതമായ ആനുകൂല്യം കൂടി ഇല്ലാതായി. ഇതോടെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായി. പ്രതികൂല കാലാവസ്ഥയിലും നാണ്യവിളകളുടെ വിലത്തകര്‍ച്ചയും കൃഷിനാശവും മൂലമാണ് പലരും ഉപവരുമാന മാര്‍ഗമായി കാലിവളര്‍ത്തല്‍ തെരഞ്ഞെടുത്തത്. എന്നാല്‍, കാലി വളര്‍ത്തലും ഏറെ നഷ്ട കച്ചവടമായി. ഇതിനു പിന്നാലെയാണ് സര്‍ക്കാറും മില്‍മയും ക്ഷീര കര്‍ഷകരെ കൈയൊഴിയുന്നത്. ഒരു ലിറ്റര്‍ പാലിന് മില്‍മ ഈടാക്കുന്നത് 38 രൂപ മുതല്‍ 42 രൂപ വരെയാണ്. എന്നാല്‍, കര്‍ഷകന് നല്‍കുന്നതാവട്ടെ 28 രൂപ മുതല്‍ 31രൂപ വരെ മാത്രവും. അതായത് 11 രൂപ വരെയാണ് മില്‍മ ലാഭം കൊയ്യുന്നത്. കാലിത്തീറ്റ വില ക്രമാതീതമായി വര്‍ധിച്ചു. മില്‍മയുടെ കാലിത്തീറ്റക്കുപോലും സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയുടെ വിലയാണ്. മില്‍മാ കാലിത്തീറ്റ 50 കിലോ ചാക്കിന് 861 രൂപയാണ്. ക്ഷീരോല്‍പാദക സംഘങ്ങള്‍ പത്തുരൂപ കമീഷന്‍ കുറച്ചുനല്‍ക്കുന്നതു മാത്രമാണ് ഏക ആശ്വാസം. മുമ്പ് കര്‍ഷകരില്‍നിന്ന് സംഘം ഈടാക്കിയിരുന്ന ക്ഷേമനിധി ആനുകൂല്യം പോലും ചില സംഘങ്ങള്‍ നല്‍കുന്നില്ല. ഒന്നാം യു.പി.എ സര്‍ക്കാര്‍ ക്ഷീര മേഖലക്ക് അനുവദിച്ച തുക വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാഞ്ഞതും കര്‍ഷകര്‍ക്ക് ദുരിതമായി. മാത്രവുമല്ല പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കാത്തതും തിരിച്ചടിയായി. ക്ഷീര കര്‍ഷക പെന്‍ഷന്‍ 300 രൂപയില്‍നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചുവെങ്കിലും നാളിതുവരെയായിട്ടും ലഭിച്ചുതുടങ്ങിയില്ല. പശുക്കള്‍ക്ക് വില വര്‍ധിച്ചതും കര്‍ഷകര്‍ക്ക് വിനയായി. മുന്തിയ തരം പശുവിന് നിലവില്‍ 75,000 രൂപ വരെ വില നല്‍കണം. കൂടാതെ പശുക്കള്‍ക്ക് രോഗങ്ങളും സാധാരണമാണ്. അകിടുവീക്കം, വന്ധ്യത, കരളിനെ ബാധിക്കുന്ന കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് യഥാസമയം ചികിത്സ നല്‍കിയില്ളെങ്കില്‍ പശുക്കള്‍ നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ പശുക്കള്‍ ചത്താല്‍ മതിയായ നഷ്ടപരിഹാര തുകയും ലഭിക്കാറില്ല. കര്‍ഷകര്‍ കാലികളെ ഇന്‍ഷ്വര്‍ ചെയ്യാത്തതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. ഒരു പശുവിന് വിലയുടെ 2.4 ശതമാനം ഒരു വര്‍ഷത്തേക്കും 3.9 ശതമാനം രണ്ടുവര്‍ഷത്തേക്കും 5.4 ശതമാനം മൂന്നുവര്‍ഷത്തേക്കും ഇര്‍ഷ്വര്‍ ഗഡുക്കളായി അടയ്ക്കണം. ഇത് കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. സംസ്ഥാന ക്ഷീര വികസന വകുപ്പില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാത്തതും കര്‍ഷകരെ വലക്കുന്നു. കാര്‍ഷിക മേഖലയായ ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ഇടുക്കി പാക്കേജ് കൊണ്ടുവന്നത്. ക്ഷീര കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കേണ്ട പാക്കേജ് അട്ടിമറിച്ചതും കര്‍ഷകര്‍ക്ക് വിനയായി. അനുവദിച്ച തുകയടെ ചെറിയൊരു അംശം പോലും ചെലവഴിക്കാനായില്ല. പദ്ധതികള്‍ ഫലപ്രദമാക്കി ക്ഷീര മേഖലയിലും മറ്റും ഉപയോഗിക്കാനായില്ല. കാലിത്തീറ്റ വിലയുടെ പകുതി സബ്സിഡി നല്‍കിയും ഇന്‍ഷ്വര്‍ പ്രീമിയം മില്‍മയോ സര്‍ക്കാറോ അടയ്ക്കുകയും ഒപ്പം കാത്സ്യവും മരുന്നുകളും ലഭ്യമാക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ക്ഷീര മേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനാകുമെന്നാണ് കര്‍ഷക അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.