തൊ ടുപുഴ: മാലിന്യ സംസ്കരണത്തിന്‍െറ ഭാഗമായി 91 കുടുംബങ്ങളില്‍ ഗാര്‍ഹിക ബയോഗ്യാസ് പ്ളാന്‍റുകള്‍ നിര്‍മിച്ച് ആലക്കോട് പഞ്ചായത്ത് മാതൃകയാകുന്നു. ജില്ലാ ശുചിത്വ മിഷന്‍െറ സഹകരണത്തോടെ പട്ടികജാതി, വനിതകള്‍, പൊതുവിഭാഗം എന്നിങ്ങനെ തിരിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. ഉറവിട മാലിന്യസംസ്കരണത്തിനായി പഞ്ചായത്ത് നടത്തിയ ശ്രദ്ധേയമായ പദ്ധതി പ്രകാരമാണ് ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിച്ചത്. റിക്കോ എന്ന സ്ഥാപനമാണ് പ്ളാന്‍റുകളുടെ നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ഒരു കുടുംബത്തിന് ശരാശരി രണ്ടുമണിക്കൂര്‍ വീതം ദിവസവും പാചകം ചെയ്യാനാവശ്യമായ ഇന്ധനം ബയോഗ്യാസ് പ്ളാന്‍റുകളില്‍നിന്ന് ലഭിക്കും. വീടുകളില്‍തന്നെയുണ്ടാകുന്ന ജൈവമാലിന്യം സംസ്കരിക്കുകയും മാലിന്യമുക്തമായ അന്തരീക്ഷം വീട്ടുപരിസരങ്ങളില്‍ നിലനിര്‍ത്താനും ഇതുമൂലം കഴിയും. വര്‍ധിച്ചുവരുന്ന ഇന്ധനക്ഷാമത്തിനുള്ള വലിയ പരിഹാരം കൂടിയാണ് ഇത്തരത്തിലുള്ള ബയോഗ്യാസ് പ്ളാന്‍റുകള്‍. വൈദ്യുതി ക്ഷാമവും പെട്രോളിയം ഉല്‍പന്നങ്ങളുടെ അമിതവിലയും സാധാരണക്കാരന് താങ്ങാന്‍ കഴിയാത്ത ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ ശ്രദ്ധേയമായിത്തന്നെ നിലനില്‍ക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടുവന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. രണ്ടാംഘട്ടത്തില്‍ പുതിയ പദ്ധതി പ്രകാരം കൂടുതല്‍ വീടുകളില്‍ ജൈവമാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ളാന്‍റുകള്‍ നിര്‍മിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.