കുട്ടികളുമായി വന്ന മിനിബസ് തിട്ടയിലിടിച്ച് ആറുപേര്‍ക്ക് പരിക്ക്

തൊടുപുഴ: വെള്ളിയാമറ്റം-ആനക്കയം റൂട്ടില്‍ പാലം സിറ്റി തൊണ്ണൂറ്റിനാലിനു സമീപം സ്കൂള്‍ കുട്ടികളുമായി വന്ന ബസ് നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് ആറുപേര്‍ക്ക് പരിക്ക്. അറക്കുളം മേഖലയിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ട ബസില്‍ ഉണ്ടായിരുന്നത്. മൂലമറ്റം സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അറക്കുളം സെന്‍റ് മേരീസ്, മൂലമറ്റം സെന്‍റ് ജോര്‍ജ് എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണംവിട്ടതോടെ ഡ്രൈവര്‍ ബസ് സമീപത്തെ തിട്ടയിലിടിച്ച് നിര്‍ത്തുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം. സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനി പാറേക്കുടിയില്‍ ലാല്‍സണ്‍ മകള്‍ എലെസ് മരിയ (13), സഹോദരിയും സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥിയുമായ കാതറിന്‍ (ഏഴ്), ആറാം ക്ളാസ് വിദ്യാര്‍ഥി പനന്താനത്ത് ജയിംസിന്‍െറ മകള്‍ ജെസ് മരിയ (13), മൂലമറ്റം സെന്‍റ് ജോര്‍ജ് യു.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി നെല്ലിക്കുന്നേല്‍ സാബുവിന്‍െറ മകള്‍ എന്‍ഷ സാബു (10), അറക്കുളം സെന്‍റ് മേരീസ് സ്കൂള്‍ 10ാം ക്ളാസ് വിദ്യാര്‍ഥി പാറക്കല്‍ ഇളംദേശം സേവ്യറിന്‍െറ മകള്‍ അനീഷ സേവ്യര്‍ (15), എട്ടാം ക്ളാസ് വിദ്യാര്‍ഥി തെങ്ങുംപള്ള ജോഷിയുടെ മകള്‍ ആന്‍സ് മരിയ (12), മൂലമറ്റം വി.എച്ച്.എസ്.ഇ സ്കൂളിലെ അധ്യാപിക ജീഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍വിട്ട വിദ്യാര്‍ഥികളെ വീടുകളില്‍ ഇറക്കാനായി പോയ എക്സലന്‍റ് മിനിബസ് ആണ് അപകടത്തില്‍പെട്ടത്. പാലം സിറ്റിക്കടുത്ത ഇറക്കത്തില്‍വെച്ചാണ് ബസ് നിയന്ത്രണംവിട്ടത്. തുടര്‍ന്ന് വന്‍ അപകടം ഒഴിവാക്കാന്‍ ബസ് ഡ്രൈവര്‍ തിട്ടയില്‍ ഇടിക്കുകയായിരുന്നു. കുറ്റാനിക്കല്‍ ജോയ് ആണ് ബസ് ഉടമ. ഇദ്ദേഹമാണ് ബസ് ഓടിച്ചിരുന്നതും. ഭാര്യയും ഒപ്പം ബസില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് നിസ്സാര പരിക്ക് മാത്രമാണുള്ളത്. അപകടം നടന്നയുടനെ എത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കാഞ്ഞാര്‍ എസ്.ഐ കെ.ആര്‍. ബിജുവിന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഇറക്കത്തില്‍ വെച്ചാണ് ബസിന്‍െറ നിയന്ത്രണംവിട്ടത്. ഇറക്കത്തിനുതാഴെയായാണ് വടക്കനാര്‍ ഒഴുകുന്നത്. ബസ് തിട്ടയില്‍ ഇടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിച്ചേനെയെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂള്‍വിട്ട് വിദ്യാര്‍ഥികളെ ഭൂരിഭാഗം പേരെയും വീടുകളില്‍ ഇറക്കിക്കഴിഞ്ഞിരുന്നു. 15ഓളം പേരേ ബസില്‍ ഉണ്ടായിരുന്നുള്ളൂ. ഇതും അപകടത്തിന്‍െറ വ്യാപ്തി കുറച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.