ഇലപ്പള്ളി-ചെളിക്കല്‍-കുമ്പങ്ങാനം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം

തൊടുപുഴ: ഇലപ്പള്ളി-ചെളിക്കല്‍-കുമ്പങ്ങാനം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. എറണാകുളം-തേക്കടി സംസ്ഥാനപാതയെയും കാഞ്ഞാര്‍-പുള്ളിക്കാനം റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണ് ചെളിക്കല്‍-കുമ്പങ്ങാനം റോഡ്. മത്തോനം എസ്റ്റേറ്റിലൂടെ പോകുന്ന ഈ റോഡിന് ഏതാണ്ട് 80ല്‍പരം വര്‍ഷത്തെ പഴക്കമുണ്ട്. മുന്‍കാലങ്ങളില്‍ മത്തോനം എസ്റ്റേറ്റ് ആണ് ഈ റോഡിന്‍െറ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്നത്. അന്ന് ഈ റോഡ് ഗതാഗതയോഗ്യമായിരുന്നു. എസ്റ്റേറ്റ് പ്രവര്‍ത്തനം നിലക്കുകയും തൊഴിലാളികള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ജോലി അന്വേഷിച്ചുപോകുകയും ചെയ്തതോടെ റോഡിന്‍െറ ഗതി അവതാളത്തിലായി. ചെളിക്കല്‍ കവല, ചേനക്കാല, പെരിങ്ങാട് ചെളിക്കല്‍, കുടമുത്തി, കുമ്പങ്ങാനം തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഈ റോഡ് തകര്‍ന്നതോടെ ദുരിതത്തിലായി. അറക്കുളം പഞ്ചായത്ത് ഈ റോഡ് ലക്ഷങ്ങള്‍ മുടക്കി വീതി കൂട്ടി പണി നടത്തിയെങ്കിലും ഓടകള്‍ നിര്‍മിക്കാത്തതിനാല്‍ മഴവെള്ളം റോഡിന് നടുവിലൂടെ ഒഴുകി റോഡ് തകര്‍ന്നു. സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പോകേണ്ട ആളുകള്‍ 10 കിലോമീറ്ററോളം നടന്നുവേണം പോകാന്‍. ഈ റോഡ് നന്നാക്കിയില്ളെങ്കില്‍ മൂലമറ്റം-പുള്ളിക്കാനം സംസ്ഥാന പാതയിലോ കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലോ തടസ്സം ഉണ്ടായാല്‍ ഗതാഗതം ആകെ നിലക്കുന്ന സ്ഥിതിവരും. രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ പോലും എടുത്തുവേണം കൊണ്ടുപോകാന്‍. ജനസമ്പര്‍ക്ക പരിപാടിയില്‍ കൊടുത്ത നിവേദനം മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും കൈമാറുകയും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തുവന്ന് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് റോഡ് ഏറ്റെടുക്കാതെ പൊതുമരാമത്ത് വകുപ്പ് നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ആക്ഷേപം. ഈ റോഡിലെ കല്ലുകള്‍ ഇളകി കുഴിയായി നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വരുന്നതല്ലാതെ രാഷ്ട്രീയക്കാരാരും പിന്നീട് തിരിഞ്ഞ് നോക്കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.