കക്ഷിനില തുല്യം; അയ്യപ്പന്‍കോവിലില്‍ പ്രതിസന്ധി

ഉപ്പുതറ: സീറ്റെണ്ണത്തില്‍ ഇരുമുന്നണികളും തുല്യനിലയിലായ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ ഭരണം ആര്‍ക്കാകും എന്ന് നാട്ടുകാര്‍ ഉറ്റുനോക്കുന്നു. യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറ് അംഗങ്ങള്‍ വീതവും ഒരു ബി.ജെ.പി പ്രതിനിധിയുമാണ് പഞ്ചായത്തിലുള്ളത്. ഇരുമുന്നണികളും ബി.ജെ.പി പിന്തുണ സ്വീകരിക്കില്ല. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം നിഷ്പക്ഷത പാലിക്കുകയും തുല്യവോട്ട് ഇരുമുന്നണികള്‍ക്കും ലഭിക്കുകയും ചെയ്താല്‍ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക. അതിനിടെ കേരള കോണ്‍ഗ്രസിലെ ഒരംഗത്തിന്‍െറ പിന്തുണ നേടാനുള്ള ശ്രമം എല്‍.ഡി.എഫ് നടത്തുന്നതായി സൂചനയുണ്ട്. എല്‍.ഡി.എഫിനൊപ്പം നിന്നാല്‍ പ്രതിസന്ധിയില്ലാതെ ഭരണത്തില്‍ പങ്കാളിയാകാന്‍ കഴിയുമെന്ന ചിന്ത കേരള കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തിനുണ്ട്്. എന്നാല്‍, ജില്ലാ നേതൃത്വം ഇതിന് തയാറാകാന്‍ സാധ്യതയില്ളെന്ന് മാത്രമല്ല, കോണ്‍ഗ്രസിന്‍െറ സമ്മര്‍ദത്തില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ വിപ്പ് നല്‍കാനും നീക്കമുണ്ട്. യു.ഡി.എഫില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന വിജയമ്മ ജോസഫ് ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായതിനാല്‍ ബി.ജെ.പി അംഗത്തിന്‍െറ പിന്തുണ നേടിയാല്‍ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നതാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ഏതുമുന്നണി പിന്തുണ ആവശ്യപ്പെട്ടാലും ഒരുവര്‍ഷമെങ്കിലും പ്രസിഡന്‍റ് പദമോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമോ ബി.ജെ.പി ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാല്‍, ഇരുമുന്നണികളും തൊട്ടുകൂടായ്മ നിലനിര്‍ത്തുന്നതിനാല്‍ ബി.ജെ.പി അംഗം നിഷ്പക്ഷത പാലിക്കാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് അംഗത്തിന്‍െറ പിന്തുണ കിട്ടിയാല്‍ എല്‍.ഡി.എഫിന് പ്രശ്നങ്ങളൊന്നുമില്ലാതെ ഭരിക്കാനാകും. എന്നാല്‍, നിബന്ധനയോടെ പിന്തുണ നേടുന്നതിന് എല്‍.ഡി.എഫിന് താല്‍പര്യമില്ളെന്നും അറിയുന്നു. എന്തായാലും നറുക്കെടുപ്പിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുത്താലും ഇവിടെ ഭരണപ്രതിസന്ധിക്കാകും കൂടുതല്‍ സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.