-അഡ്മിറ്റായ ആശുപത്രിയിൽ തന്നെ ചികിത്സിക്കാൻ നിർദേശം ബംഗളൂരു: സ്വകാര്യ ആശുപത്രികളില്‍ ചുമ, പനി, ശ്വാസകോശ അസുഖം തുടങ്ങിയവക്ക് ചികിത്സക്കെത്തുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്യുന്ന രോഗികളെ സർക്കാറിൻെറ കോവിഡ് ആശുപത്രികളിലേക്ക് മാറ്റില്ല. അവരെ അവിടെ തന്നെ പ്രത്യേക േകാവിഡ് വാർഡിൽ ചികിത്സിക്കണമെന്ന് സർക്കാർ നിർദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം കുടുംബാരോഗ്യ ക്ഷേമവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജാവൈദ് അക്തര്‍ പുറത്തിറക്കി. ഇൻഫ്ലുവൻസ അസുഖബാധിതരും ശ്വാസകോശ അസുഖ ബാധിതരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്യുന്നത് ഏറിയതോടെയാണ് സർക്കാർ നടപടി. ഇവർക്ക് സ്വകാര്യ ആശുപത്രിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് നിർദേശം. നിലവില്‍ പനി, ചുമ തുടങ്ങിയവയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ സ്വകാര്യ ആശുപത്രികള്‍ രോഗികളെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. ഇത് കോവിഡ് രോഗിക്ക് ചികിത്സ ലഭിക്കുന്നത് വൈകുന്നതിനിടയാക്കുന്നുവെന്നും മരണത്തിന് കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ശ്വാസകോശ അസുഖവും മറ്റു ഇന്‍ഫ്ലുവന്‍സയും ബാധിച്ച് ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, അഡീഷനല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട ചികിത്സാ ചെലവ് സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍, സ്വകാര്യ ആശുപത്രികള്‍ തോന്നുംവിധം നിരക്ക് ഈടാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോപണവും നിലനിൽക്കുന്നുണ്ട്. കോവിഡ് രോഗികളുടെ ചികിത്സ ചെലവ് സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ നിര്‍ദേശിച്ച നിരക്കിൻെറ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ബി.പി.എല്‍ രോഗികളെ ദിവസേന 5,200 രൂപ മുതല്‍ 10,000 രൂപക്കുവരെ ചികിത്സിക്കാമെന്നാണ് സ്വകാര്യ ആശുപത്രികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ദിവസേന 15,000 രൂപ മുതല്‍ 33,000 രൂപ വരെ വേണ്ടിവരുമെന്നുമാണ് നിര്‍ദേശം. നിരക്ക് സംബന്ധിച്ചും സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്നാണ് നിർദേശം. നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ തയാറെന്ന് കർണാടക ബംഗളൂരു: സംസ്ഥാനത്ത് രോഗ വ്യാപനത്തിനിടെയും സമ്പൂർണമായും എല്ലാ പ്രവർത്തനങ്ങളും അനുവദിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കേന്ദ്രത്തെ അറിയിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിഡിേയാ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാവുന്ന തരത്തിൽ കർണാടക സജ്ജമാണെന്ന് യെദിയൂരപ്പ അറിയിച്ചത്. ചില മേഖലകളിലെ നിയന്ത്രണം നിലനിർത്തി ലോക്ഡൗൺ പൂർണമായും ഒഴിവാക്കാൻ സംസ്ഥാനം ഒരുങ്ങിയെന്നാണ് യെദിയൂരപ്പ പ്രധാനമന്ത്രിയെ അറിയിച്ചത്. ഒരു ലക്ഷം പോസിറ്റിവ് കേസുകൾ വരെ നേരിടാനുള്ള ഒരുക്കം സംസ്ഥാനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാത്രിയിലെ കർഫ്യൂ എടുത്തുമാറ്റുന്നകാര്യം, യാത്രയിലെ ഇളവ് തുടങ്ങിയവയും സംസ്ഥാനം കേന്ദ്രത്തോട് ചർച്ച ചെയ്തു. രോഗ വ്യാപനമുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾ നടപ്പാക്കിയും ഇളവുകൾ നൽകാമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും കേന്ദ്ര തീരുമാനം എന്താണോ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൊൽക്കത്ത മെട്രോക്കുള്ള അവസാന ട്രെയിൻ കോച്ചും കൈമാറി ബംഗളൂരു: കൊൽക്കത്ത മെട്രോ പദ്ധതിക്കായുള്ള അവസാന മെട്രോ കോച്ചും നിർമാണക്കമ്പനി കൈമാറി. ബംഗളൂരുവിലെ 'ബെമലി'ലാണ് കൊൽക്കത്ത മെട്രോ പദ്ധതിക്കുള്ള ട്രെയിൻ കോച്ചുകൾ നിർമിക്കുന്നത്. കൊൽക്കത്ത മെട്രോ (ഈസ്റ്റ്- വെസ്റ്റ്) പദ്ധതിക്കായി 14 ട്രെയിനുകൾ കൈമാറാനാണ് 'ബെമൽ' കരാറിലേർപ്പെട്ടത്. ആറു കോച്ചുകളുള്ള ട്രെയിനുകളാണ് നൽകിയത്. 14 കോച്ചുകളിൽ ഏറ്റവും അവസാനത്തെ കോച്ച് കൊൽക്കത്തയിലേക്ക് അയക്കുന്ന ചടങ്ങ് 'ബെമൽ' എം.ഡി ദീപക് കുമാർ ഹോട്ട ഫ്ലാഗ് ഒാഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.