നൊമ്പരമായി നഷ്ടപ്രതാപത്തിന്‍െറ ശേഷിപ്പുകള്‍

വടുതല: അരൂക്കുറ്റിയുടെ നൊമ്പരമായി നഷ്ടപ്രതാപത്തിന്‍െറ ശേഷിപ്പുകള്‍ കാടുകയറി നശിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അരൂക്കുറ്റി കൊച്ചി രാജാവിന്‍െറ അധീനതയിലായിരുന്നു. 1750ല്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്‍െറ ദളവയായിരുന്ന രാമയ്യന്‍ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്‍െറ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്‍െറയും തന്ത്രപ്രധാനമായ അതിര്‍ത്തിയായി പരിണമിച്ച ഇവിടെ അതിരുകുറ്റി നാട്ടിയിരുന്നു. അതിരുക്കുറ്റിയുടെ പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലം പില്‍ക്കാലത്ത് നാമപരിണാമം സംഭവിച്ച് അരൂക്കുറ്റിയെന്നായി. തിരുവിതാംകൂറില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയോ തിരുവിതാംകൂറിലേക്ക് കൊണ്ടുവരുകയോ ചെയ്തിരുന്ന സാധനങ്ങള്‍ക്ക് ചുങ്കം ഈടാക്കുന്നതിന് രാജ്യാതിര്‍ത്തിയായ അരൂക്കുറ്റിയില്‍ സ്ഥാപിക്കപ്പെട്ട ‘ചൗക്ക’യാണ് സംരക്ഷിക്കപ്പെടാതെ മണ്ണടിയുന്നത്. നൂറ്റാണ്ടുകളായി കാടുകയറി നശിക്കുകയാണ് നഷ്ടപ്രതാപത്തിന്‍െറ ശേഷിപ്പുകള്‍. കാടുകയറി ചൗക്ക കാണാന്‍പോലും ഇപ്പോള്‍ സാധിക്കുന്നില്ല. ഇതിന്‍െറ അകം സാമൂഹികവിരുദ്ധരുടെ താവളമാണ്. മദ്യപാനവും മറ്റും ഇതിനകത്ത് നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. അരൂക്കുറ്റിയുടെ പില്‍ക്കാല ചരിത്രത്തില്‍ ചൗക്ക നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചൗക്കയുമായി ബന്ധപ്പെട്ട് അന്ന് സര്‍ക്കാര്‍ ജോലിക്കാരും ഉണ്ടായിരുന്നു. തന്ത്രപ്രധാനമായ ഈ സ്ഥലത്ത് രാജാവും മറ്റ് ഉന്നതാധികാരികളും വന്നാല്‍ താമസിക്കാനുള്ള എട്ടുകെട്ടോടുകൂടിയ കൊട്ടാരവും സ്ഥാപിച്ചിരുന്നു. ഇതെല്ലാം ഇന്ന് മണ്ണായിക്കഴിഞ്ഞു. അരൂക്കുറ്റിയിലെ ജല-വാണിജ്യ ഗതാഗതവും ചൗക്കയിലെ ഉദ്യോഗസ്ഥരാണ് നിയന്ത്രിച്ചിരുന്നത്. അതില്‍നിന്ന് കിട്ടുന്ന ചുങ്കമായിരുന്നു പ്രധാന വരുമാന മാര്‍ഗം. ഇവിടെ അങ്ങാടികളും സജീവമായിരുന്നു. ഇന്ന് കാണുന്ന കാടുകയറിയ ഇടം രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു. ഈ ശേഷിപ്പുകള്‍ ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ നൊമ്പരമായി മാറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.