വടുതലയില്‍ കഞ്ചാവ് മാഫിയ സജീവം

വടുതല: വടുതലയില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു. നദ്വത്ത് നഗര്‍, പുതിയപാലം, കുഴപ്പള്ളിച്ചിറ, മഠത്തില്‍ പറമ്പ്, ആയിരത്തിയെട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുന്നത്. രാത്രി ഏഴിനുശേഷമാണ് സംഘങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ കറങ്ങിനടന്ന് വില്‍പന നടത്തുന്നത്. ഇത് ശ്രദ്ധയില്‍പ്പെടുന്ന നാട്ടുകാര്‍ ചോദ്യംചെയ്ത് രംഗത്തുവന്നാല്‍ ഭീഷണിപ്പെടുത്തും. കൊച്ചിയില്‍നിന്ന് വരുന്ന കഞ്ചാവ് വാങ്ങാന്‍ യുവാക്കളും വിദ്യാര്‍ഥികളുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂളുകള്‍ തുറന്നതോടെ കുട്ടികളെ ലക്ഷ്യമിട്ട് കൂടുല്‍ കഞ്ചാവ് മാഫിയയും സജീവമാണ്. ചേര്‍ത്തലയുടെ വടക്കന്‍ മേഖലകളിലും അരൂരിന്‍െറ വിവിധയിടങ്ങളിലും കഞ്ചാവ് വില്‍പനക്കാര്‍ സജീവമാണ്. അതിര്‍ത്തികളിലെ പരിശോധന കുറഞ്ഞതും ഇവര്‍ക്ക് തുണയാകുന്നു. കൊച്ചിയില്‍നിന്നാണ് കൂടുതലും കഞ്ചാവ് എറണാകുളത്തിന്‍െറ അതിര്‍ത്തി കടന്ന് അരൂര്‍ ഭാഗത്തേക്ക് എത്തുന്നത്. കഴിഞ്ഞദിവസം രാത്രി പാണാവള്ളിയില്‍ കഞ്ചാവ് വില്‍പനക്ക് എത്തിച്ച പാണാവള്ളി സ്വദേശികളായ അഖില്‍ (21), ശ്രീജിത്ത് (21) തുടങ്ങിയവരെ പൂച്ചാക്കല്‍ പൊലീസ് പിടികൂടിയിരുന്നു. രണ്ടുമാസത്തെ ഇടവേളക്കുശേഷം വീണ്ടും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മാഫിയ വിളയാട്ടം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അരൂക്കുറ്റിയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കഞ്ചാവുമായി നിരവധി വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. പൊലീസിന് വെല്ലുവിളിയായി പുതിയ സംഘങ്ങളും തലപൊക്കിയിട്ടുണ്ട്. നേരത്തേ ചെറിയ സംഘങ്ങളായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. ഇപ്പോള്‍ അത് വിപുലമായി. ഒരു കിലോക്ക് മുകളിലായാല്‍ മാത്രമേ കഞ്ചാവ് കേസുകളില്‍ അകത്തുകിടക്കേണ്ടിവരുകയുള്ളു എന്നതും ഇവര്‍ക്ക് ഗുണമാകുന്നുണ്ട്. ചെറിയ കേസുകളില്‍ അപ്പോള്‍ തന്നെ ജാമ്യം കിട്ടി പുറത്തുവരാം. ബിസിനസ് തുടരുകയും ചെയ്യാം. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് നടത്തുന്ന കഞ്ചാവ് മാഫിയകളെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.