മരട് നഗരസഭ: അവിശ്വാസം പാസായി;

ദിവ്യ അനില്‍കുമാര്‍ ചെയര്‍പേഴ്സണ്‍ മരട്: മരട് നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര വനിത അംഗം ദിവ്യ അനില്‍കുമാര്‍ വിജയിച്ചു. യു.ഡി.എഫിലെ സുനില സിബിയെ 16നെതിരെ 17 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നെട്ടൂര്‍ സൗത്തിലെ 24ാം ഡിവിഷനില്‍ നിന്ന് ജയിച്ച ഏക വനിത സ്വതന്ത്ര അംഗമാണ് ദിവ്യ അനില്‍കുമാര്‍. യു.ഡി.എഫിലെ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ രാജിവെച്ച സ്ഥാനത്തേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍പേഴ്സണെതിരെ പ്രതിപക്ഷത്തെ 17 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിനത്തെുടര്‍ന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന്‍െറയും കോണ്‍ഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെയും നിര്‍ദേശമനുസരിച്ചാണ് അജിത നന്ദകുമാര്‍ രാജിവെച്ചത്. കോണ്‍ഗ്രസ് വിമതനായി ജയിച്ച പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബോബന്‍ നെടുംപറമ്പിലിന്‍െറ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. നഗരസഭയിലെ 33 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 15 വീതം അംഗങ്ങളും രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങളും ഒരു സ്വതന്ത്ര വനിതാ അംഗങ്ങളുമാണുള്ളത്. രണ്ട് കോണ്‍ഗ്രസ് വിമതരുടെ പിന്തുണയിലാണ് യു.ഡി.എഫ് അധികാരത്തിലേറിയത്. ബോബന്‍ നെടുംപറമ്പിലിന് വൈസ് ചെയര്‍മാന്‍ സ്ഥാനവും ജബ്ബാര്‍ പാപ്പനക്ക് സ്ഥിരംസമിതി അധ്യക്ഷ പദവിയും വാഗ്ദാനം നല്‍കിയാണ് പിന്തുണ നല്‍കിയത്. ഇടതുപക്ഷ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ദിവ്യ അനില്‍കുമാറിനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പിന്തുണച്ചു. എന്നാല്‍, കോണ്‍ഗ്രസ് വിമതരുടെ പിന്തുണയില്‍ 16നെതിരെ 17വോട്ടുകള്‍ക്ക് അജിത നന്ദകുമാര്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെയാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ബോബന്‍ നെടുംപറമ്പില്‍ പരാജയപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.എം മരട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.എ. ദേവസി പതിനെഞ്ചിനെതിരെ 16 വോട്ടുകള്‍ക്ക് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേതുടര്‍ന്ന് ബോബന്‍ നെടുംപറമ്പില്‍ ഇടതുപക്ഷത്തേക്ക് കൂറുമാറിയതാണ് യു.ഡി.എഫിന് തിരിച്ചടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.