പൂച്ചാക്കലില്‍ ബാര്‍ തുടങ്ങാനുള്ള നീക്കത്തില്‍ പ്രതിഷേധം

പൂച്ചാക്കല്‍: പൂച്ചാക്കലില്‍ ബാര്‍ തുടങ്ങാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ഇതിനെതിരെ മദ്യവര്‍ജന സമിതിയുടെ പേരില്‍ പ്രദേശത്ത് വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പാണാവള്ളി പഞ്ചായത്ത് പരിധിയിലാണ് ബാര്‍ നടത്താനുള്ള സൗകര്യത്തോടെ നിര്‍മിച്ച ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് വിവാദം ഉണ്ടായതോടെ ബാര്‍ തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാതിരുന്നതാണ് ഈ സ്ഥാപനം. ത്രീസ്റ്റാര്‍ സൗകര്യത്തോടെയാണ് ഹോട്ടല്‍ ആദ്യം നിര്‍മിച്ചത്. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലെ ബാറിന് ലൈസന്‍സ് നേടാനാകൂവെന്നുവന്നതോടെ ഫൈവ് സ്റ്റാര്‍ സൗകര്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. പ്രദേശത്തെ മദ്യമാഫിയയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി ഈ സ്ഥാപനത്തിന് എന്‍.ഒ.സി നല്‍കേണ്ടെന്ന തീരുമാനമാണ് കൈക്കൊണ്ടത്. യു.ഡി.എഫ് പഞ്ചായത്ത് പാര്‍ലമെന്‍ററി പാര്‍ട്ടി എന്‍.ഒ.സിക്ക് അനുകൂല തീരുമാനം എടുത്തെങ്കിലും അന്നത്തെ പ്രസിഡന്‍റും സ്ഥിരം സമിതി അധ്യക്ഷനും കെ.പി.സി.സി പ്രസിഡന്‍റിനെ സമീപിച്ച് തീരുമാനം മാറ്റിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വിഷയത്തില്‍ ഇടപെട്ട് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ബാര്‍ തുടങ്ങാന്‍ അനുവദിക്കരുതെന്നുകാട്ടി ഡി.സി.സി പ്രസിഡന്‍റുമാര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും സര്‍ക്കുലര്‍ നല്‍കി. ഇങ്ങനെയാണ് അന്ന് അനുകൂല നീക്കത്തിന് തടയിട്ടത്. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയില്‍ എന്‍.ഒ.സിക്ക് ഹോട്ടലുടമ അപേക്ഷ നല്‍കിയെങ്കിലും മാറ്റിവെച്ചിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു നടപടി. അനുമതി കൊടുത്താല്‍ അരൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് പരാജയഭീതി കണ്ടതിനാലായിരുന്നു നീക്കം. നിലവില്‍ പഞ്ചായത്തും ബ്ളോക്കും മണ്ഡലവും നിയമസഭയും എല്ലാം എല്‍.ഡി.എഫിന് അനുകൂലമായതോടെ എന്‍.ഒ.സിക്കുള്ള അപേക്ഷ പരിഗണിക്കാന്‍ നീക്കം ആരംഭിച്ചതാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നിലവിലെ സി.പി.എം ഏരിയാ നേതൃത്വം എന്‍.ഒ.സി കൊടുക്കുന്നതിന് അനുകൂലമാണെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്. പൂച്ചാക്കല്‍, തൃച്ചാറ്റുകുളം എല്‍.സി നേതൃത്വങ്ങള്‍ എന്‍.ഒ.സി കൊടുക്കുന്നതിന് അനുകൂലമല്ളെന്നാണ് അറിയുന്നത്. സി.പി.ഐയുടെ നിലപാടും ഇതാണ്. എന്നാല്‍, പഞ്ചായത്ത് അംഗങ്ങളില്‍ ആര്‍ക്കും എന്‍.ഒ.സി കൊടുക്കാന്‍ താല്‍പര്യമില്ലത്രേ. പക്ഷേ, പാര്‍ലമെന്‍ററി പാര്‍ട്ടി തീരുമാനിച്ച് വിപ്പ് നല്‍കിയാല്‍ അതനുസരിക്കാതെ മറ്റ് വഴിയില്ലാത്തതിനാല്‍ പഞ്ചായത്ത് അംഗങ്ങള്‍ നിരാശയിലാണ്. പൊതുജന താല്‍പര്യം സംരക്ഷിക്കുന്നതിനെക്കാള്‍ പാര്‍ട്ടിക്ക് കിട്ടുന്ന നേട്ടത്തിനാണ് ഇവിടെ മുന്‍ഗണന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.