ആലപ്പുഴ: ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് ചേന്നങ്കരി കിഴക്കുപുറം പാടത്ത് മടവീഴ്ച. കൈനകരി കൃഷിഭവന് കീഴില്‍ വരുന്ന 220 വിസ്തൃതിയുള്ള പാടശേഖരത്തില്‍ നിലമൊരുക്കല്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് മടവീണത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ പൊതുവാച്ചിറ തോടിന്‍െറ കിഴക്കേ ബണ്ടിലാണ് മടവീണത്. ഏകദേശം രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മടകുത്താനുള്ള ശ്രമം തുടരുകയാണ്. പാടത്ത് വെള്ളം നിറഞ്ഞാല്‍ കൃഷിചെയ്യാന്‍ പറ്റാതാവുന്നതോടൊപ്പം പ്രദേശത്തെ ജനങ്ങളുടെ ജീവിതവും ദുസ്സഹമാകും. പാടശേഖരത്തിന് നടുവിലായി 150ഓളം കുടുംബങ്ങളും പുറംബണ്ടില്‍ ആയിരത്തില്‍പരം കുടുംബങ്ങളും താമസിക്കുന്നുണ്ട്. പാടത്ത് വെള്ളം നിറയുന്നതോടെ വീടുകളും പുരയിടങ്ങളും വെള്ളത്തിനടിയിലാകും. ഇതോടെ, ജനങ്ങളുടെ പുറംലോകത്തേക്കുള്ള യാത്രയും ദുരിതത്തിലാകും. തുരുത്തുകളില്‍നിന്ന് സ്കൂളുകളിലത്തൊന്‍ വിദ്യാര്‍ഥികളും ബുദ്ധിമുട്ടും. കിഴക്കുപുറം പാടത്ത് വെള്ളം നിറഞ്ഞാല്‍ സമീപത്തെ കൂലിപ്പുരക്കല്‍ പാടത്തും മടവീഴ്ച സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വീണ്ടും മടകുത്തി വെള്ളം വറ്റിച്ച് കൃഷിയിറക്കാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അടിയന്തര സഹായമുണ്ടാകണമെന്ന് പാടശേഖര സമിതി പ്രസിഡന്‍റ് സാബു തോമസ് കട്ടക്കുഴി, സെക്രട്ടറി ജോസഫ് മാത്യു, കണ്‍വീനര്‍ സുരേന്ദ്രന്‍ കൊച്ചുകളം, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുധാ ജേക്കബ് എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.