ചെങ്ങന്നൂര്‍: കാല്‍നടക്കാരിയായ വൃദ്ധയെ ഇടിച്ചുവീഴ്ത്തിയ ആഡംബര കാര്‍ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ് ഗുരുതര പരിക്കേറ്റ ചെറുവല്ലൂര്‍ പുത്തന്‍പാലത്ത് കൊച്ചുറാവുത്തറുടെ ഭാര്യ തങ്കമ്മബീവിയെ (73) തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. വിദേശമലയാളിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ സന്തോഷ് തിരുവമ്പാടിയുടെ കാറാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം വൈകുന്നേരം 5.30ന് കൊല്ലകടവ് സബ് രജിസ്്ട്രാര്‍ ഓഫിസിന് സമീപത്തായിരുന്നു അപകടം. സംഭവംകണ്ട് നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന്, വൃദ്ധയെ സന്തോഷ് കാറില്‍ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം മുങ്ങുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ ഇവരെ തുടര്‍ ചികിത്സക്ക് തിരുവല്ലയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫിന്‍െറ നിര്‍ദേശപ്രകാരം രാത്രിയോടെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ശിവസുതന്‍ പിള്ളയുടെ നേതൃത്വത്തിലെ പൊലീസ്സംഘം ഇയാളുടെ വീട്ടില്‍നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. പൊലീസ് എത്തുന്നതുകണ്ട് സന്തോഷ് വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സന്തോഷ് കഴിഞ്ഞവര്‍ഷം ഒരു മര്‍ദനക്കേസിലും പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.