ഡിസംബര്‍ 15നകം ഓരുമുട്ടുകള്‍ സ്ഥാപിക്കണം –ജില്ലാ വികസനസമിതി

ആലപ്പുഴ: ഓരുവെള്ളം കയറി കൃഷിക്ക് ദോഷമുണ്ടാകാതിരിക്കാന്‍ ഡിസംബര്‍ 15നുള്ളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കാനുള്ള നടപടിയെടുക്കാന്‍ കലക്ടര്‍ എന്‍. പത്മകുമാര്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലും ചേര്‍ത്തലയിലെ എട്ട് പഞ്ചായത്തുകളിലും ഓരുമുട്ട് സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചതായി ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഡിസംബര്‍ 15നകം ഓരുമുട്ടുകള്‍ സ്ഥാപിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. എടത്വാ-തകഴി റോഡില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി പൈപ് സ്ഥാപിക്കുന്നതിന് കുഴിച്ച റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും നെടുമുടി പൊങ്ങയിലെ കാലപ്പഴക്കംമൂലം നശിച്ച കുഴല്‍ക്കിണര്‍ നന്നാക്കണമെന്നും തോമസ് ചാണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു. 70 കോടി രൂപയുടെ കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എടത്വാ-തകഴി റോഡില്‍ അറ്റകുറ്റപ്പണി ആരംഭിച്ചതായി പൊതുമരാമത്തു വകുപ്പ് അറിയിച്ചു. കുഴല്‍ക്കിണറിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതായി ഭൂഗര്‍ഭജല വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൈപ്പിടുന്നതിന് അനുമതി ലഭിക്കാത്തതിനാലാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാനാകാത്തതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് പണമടച്ച് അനുമതി വാങ്ങി പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എം.പി, എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്മാര്‍ട്ട് ക്ളാസുകള്‍ക്കായി കമ്പ്യൂട്ടറടക്കം വാങ്ങുന്ന പദ്ധതികള്‍ വേഗത്തിലാക്കാന്‍ വിദ്യാഭ്യാസ ഉപഡയറകര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിന് അനുവദിച്ച പോളവാരല്‍ യന്ത്രം തോടുകളിലെയും മറ്റും പോള മാറ്റുന്നതിന് വാടകക്ക് ലഭിക്കുമെന്നും തദ്ദേശ സ്വയംഭരണ സ്്ഥാപനങ്ങള്‍ക്കടക്കം ഈ സൗകര്യം ഉപയോഗിക്കാമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ 108 ആംബുലന്‍സുകളില്‍ തുറവൂരിലെയടക്കം നാലെണ്ണം ടയറും മറ്റും കേടായി കിടക്കുകയാണെന്നും നന്നാക്കാന്‍ നടപടിയെടുക്കണമെന്നും കോട്ടയത്തുനിന്ന് സിവില്‍ സ്റ്റേഷന്‍ വഴി ആലപ്പുഴയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് സമയക്രമം പാലിക്കണമെന്നും കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി ബി. ബൈജു ആവശ്യപ്പെട്ടു. ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബസ് സര്‍വിസിന്‍െറ സമയക്രമം പാലിക്കാന്‍ നടപടിയെടുക്കുമെന്ന് ഡി.ടി.ഒ അറിയിച്ചു. വേമ്പനാട്ടുകായലില്‍ എക്കല്‍ മണ്ണടിഞ്ഞ് ആഴം ഒമ്പതടിയായി കുറഞ്ഞതിനാല്‍ ഹൈഡ്രോഗ്രാഫിക് സര്‍വേയും പഠനവും നടത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍വിഹിതം ലഭിക്കുന്നില്ളെന്നും പരിശോധന ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗസ്റ്റില്‍ 853 റേഷന്‍കടകളിലും 25 മൊത്തവ്യാപാരശാലകളിലും 19 മണ്ണെണ്ണ മൊത്തവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തിയതായും 203 റേഷന്‍ കടകളിലും മൂന്ന് അരി മൊത്ത വ്യാപാരശാലകളിലും മൂന്ന് മണ്ണെണ്ണ മൊത്തവിതരണകേന്ദ്രങ്ങളിലും ക്രമക്കേട് കണ്ടത്തെി പിഴ ഈടാക്കിയതായും ജില്ലാ സപൈ്ളഓഫിസര്‍ പറഞ്ഞു. നീരേറ്റുപുറത്തെ കുടിവെള്ള പ്ളാന്‍റില്‍നിന്ന് പൈപ് സ്ഥാപിച്ച് വെള്ളക്കിണര്‍ ഓവര്‍ഹെഡ് ടാങ്കില്‍ വെള്ളമത്തെിച്ച് തലവടി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും തിരുവല്ലയില്‍നിന്നുള്ള കുടിവെള്ളം എടത്വാക്ക് നല്‍കണമെന്നും തലവടി ഗ്രാമപഞ്ചായത്തംഗം ആര്‍. അജിത്ത് കുമാര്‍ ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തകഴിയിലും പനച്ചുവടുമുള്ള റെയില്‍വേ ക്രോസിങ്ങുകളില്‍ പൈപ് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ളെന്നും ജനുവരിയില്‍ ഭാഗികമായി പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഭൂതപ്പണ്ടം കായലില്‍ മത്സ്യകൃഷി നടത്താനുള്ള പദ്ധതി തയാറാക്കാന്‍ അഡാക്കിനെ ചുമതലപ്പെടുത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ നെല്ല് സംഭരണത്തിന് രജിസ്ട്രേഷന്‍ നടത്താന്‍ ഉടമ്പടി വെക്കുന്നതിന് 200 രൂപയുടെ മുദ്രപത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ജില്ലാ റജിസ്ട്രാര്‍ പറഞ്ഞു. ഉടമ്പടികള്‍ക്ക് 200 രൂപയുടെ മുദ്രപത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതായും അദ്ദേഹം പറഞ്ഞു. സൂനാമി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പുന്നപ്രയിലെ കോളനിയിലുള്ള 176 വീടുകളിലെ കക്കൂസിന്‍െറ നിര്‍മാണ അപാകത പരിഹരിച്ചതായി നിര്‍മിതി കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. എം.എല്‍.എ ഫണ്ട് ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് വകുപ്പുകള്‍ നിശ്ചിതമാതൃകയില്‍ തയാറാക്കി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എസ്. ലതി, ഡെപ്യൂട്ടി പ്ളാനിങ് ഓഫിസര്‍ സത്യപ്രകാശ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.