കായംകുളത്ത് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ യാത്രക്കാര്‍ ഉപരോധിച്ചു

കായംകുളം: റദ്ദാക്കിയ ട്രെയിനിലെ റിസര്‍വേഷന് പകരം സംവിധാനമൊരുക്കണമെന്ന ആവശ്യവുമായി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ ഉപരോധിച്ചു. യാത്രക്കായി ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ എടുത്തവരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ചൊവാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. കിഴക്കന്‍ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാരടക്കമുള്ളവര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മദ്രാസ് മെയില്‍, നിസാമുദ്ദീന്‍ തുടങ്ങി പത്തോളം ട്രെയിനുകള്‍ റദ്ദാക്കിയ വിവരം അറിയുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ റിസര്‍വേഷന്‍ സൗകര്യം മറ്റ് ഏതെങ്കിലും ട്രെയിനിലേക്ക് മാറ്റുകയോ പണം തിരികെ നല്‍കുകയോ ചെയ്യണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരം സംവിധാനങ്ങളൊന്നും കായംകുളത്ത് ചെയ്യാന്‍ കഴിയില്ളെന്നും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് അതേ മാര്‍ഗത്തില്‍ മാത്രമെ തുക പിന്‍വലിക്കാന്‍ കഴിയുകയൂവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ സ്റ്റേഷന്‍ ഓഫിസിനുമുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ ഐലന്‍റ് എക്സ്പ്രസ് പത്ത് മിനിറ്റോളം ഓച്ചിറയില്‍ പിടിച്ചിടേണ്ടിവന്നു. പിന്നീട് കൂടുതല്‍ ഉദ്യോഗസ്ഥരത്തെി യാത്രക്കാരുമായി സംസാരിച്ച് അനുനയിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.