തിരുവനന്തപുരം: ഭാഷാ- വ്യാകരണ പണ്ഡിതനും സാഹിത്യ ചരിത്രകാരനും അധ്യാപകനുമായിരുന്ന പ്രഫ. പന്മന രാമചന്ദ്രൻനായർ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് തിരുവനന്തപുരം വഴുതക്കാട് ഗാന്ധിനഗറിലെ (116) സ്വവസതിയായ കൈരളിയിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു അന്ത്യം. സംസ‌്കാരം ബുധനാഴ‌്ച വൈകീട്ട‌് നാലിന‌് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: കെ.എൻ. ഗോമതിയമ്മ. മക്കൾ: ഹരീന്ദ്രകുമാർ (ഫാമിങ് കോർപറേഷൻ മുൻ എം.ഡി), ഡോ.കെ.ആർ.ജി. ഉഷാകുമാരി (ധനുവച്ചപുരം എൻ.എസ‌്.എസ‌് കോളജ‌് ചരിത്രവിഭാഗം മുൻ അധ്യക്ഷ), മഹേന്ദ്രകുമാർ (യു.എസ‌്.എ), മരുമക്കൾ: ശ്രീലേഖ (പി.ഡബ്ല്യു.ഡി എൻജിനീയർ), എം. രാജ‌്കുമാർ (മാനേജ്മെൻറ് കൺസൾട്ടൻറ്).
കണ്ണകത്ത് കുഞ്ചുനായരുടെയും കളീലിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 ആഗസ്റ്റ് 13ന‌് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിലായിരുന്നു ജനനം. കൊല്ലം എസ്.എൻ കോളജിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടി. 1957ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് എം.എ മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. ശൂരനാട് കുഞ്ഞൻപിള്ള എഡിറ്റർ ആയിരുന്ന കേരള സർവകലാശാല ലെക്സിക്കനിൽ രണ്ടുവർഷം ജോലി നോക്കി. പിന്നീട് പാലക്കാട് വിക്ടോറിയ കോളജിൽ മലയാള അധ്യാപകനായി.
1958ൽ ഗ്രന്ഥശാലാസംഘത്തിൽ അംഗമായ പന്മന തുടർന്ന‌് ഗ്രന്ഥാലോകത്തിെൻറ സഹപത്രാധിപരായി. 1987ൽ യൂനിവേഴ്സിറ്റി കോളജ് മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. ഭാഷാസംബന്ധിയായതും ബാലസാഹിത്യ കൃതികളുമുൾപ്പെടെ 20 പുസ‌്തകങ്ങൾ രചിച്ചു. 2010ൽ ‘സ്മൃതിരേഖകൾ’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. മലയാളവും മലയാളികളും, തെറ്റില്ലാത്ത മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, തെറ്റും ശരിയും, ശുദ്ധമലയാളം തുടങ്ങിയവ പ്രസിദ്ധമാണ്. നാരായണീയത്തിന‌് മികച്ച വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ പുരസ‌്കാരം ലഭിച്ചു. സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ പുരസ‌്കാരം, ഇളംകുളം കുഞ്ഞൻപിള്ള പുരസ്കാരം, സംസ്ഥാന സർക്കാറിെൻറ ബാലസാഹിത്യ പുരസ‌്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.