പെരുമാള്‍ മുരുകന്‍ എഴുത്തു ജീവിതത്തിലേക്ക് തിരിച്ചെത്തി

ചെന്നൈ: ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ പുതു ചരിത്രമെഴുതി ഇരുപത് മാസങ്ങള്‍ക്കുശേഷം തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്തു ജീവിതത്തിലേക്ക് തിരിച്ചത്തെി. അദ്ദേഹത്തിന്‍െറ പുതിയ കവിതകളുടെ സമാഹാരം ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. അതിജീവന പോരാട്ടമെന്ന് സാഹിത്യകാരന്മാര്‍ വിശേഷിപ്പിച്ച ചടങ്ങ് നടന്നത് നെഹ്റു സ്മാരക മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിക്കാണ്. പെരുമാള്‍ മുരുകനും ഭാര്യ ഏഴിലരസിയും അദ്ദേഹത്തിനായി നിയമപോരാട്ടം നടത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള പൗരാവകാശ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. സാഹിത്യ ജീവിതം പുനരാരംഭിച്ചതായി അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ സദസ്സില്‍ നിന്ന് നിലക്കാത്ത ഹര്‍ഷാരവം മുഴങ്ങി. സദസ്സുമായി അദ്ദേഹം സംവദിച്ചു.

 ജാതി സംഘടനകളുടെ ഭീഷണിയത്തെുടര്‍ന്ന് എഴുത്തു ജീവിതത്തില്‍നിന്ന് വിട്ടുനിന്ന കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടെ  കുറിച്ച ഇരുന്നൂറ് രഹസ്യ കവിതകളുടെ സമാഹാരമാണ് കോഴയിന്‍ പാടര്‍കള്‍ (ഭീരുവിന്‍െറ പാട്ടുകള്‍) എന്ന പേരില്‍ പുറത്തിറിക്കിയത്. ഈ സമയത്തെ ജീവിത അനുഭവങ്ങളാണ് കവിതകളുടെ പ്രമേയം. അദ്ദേഹത്തിന്‍െറ രചനകളുടെ സ്ഥിരം പ്രസാധകരായ കാലച്ചുവട് തന്നെയാണ് ഇതും പുറത്തിറക്കാന്‍ മുന്നോട്ടു വന്നത്. മുരുകന്‍െറ വിവാദ നോവല്‍ അര്‍ധനാരീശ്വരന്‍, വണ്‍പാര്‍ട്ട് വുമണ്‍ എന്ന പേരില്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ച പെന്‍ഗ്വിനാണ് ഡല്‍ഹിയില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ജാതി സംഘടനകളില്‍ നിന്നു ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഡല്‍ഹിയിലേക്ക് പുസ്തക പ്രകാശനം മാറ്റിയത്.

മാതൊരു ഭഗന്‍ (അര്‍ധനാരീശ്വരന്‍) എന്ന നോവലിനെതിരെ ഹിന്ദു ജാതി സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികളത്തെുടര്‍ന്നാണ് 2015 ജനുവരി 13ന് പെരുമാള്‍ മുരുകന്‍ എഴുത്തുജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. തമിഴ്നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടനയായ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ മുരുകന്‍ എഴുത്തുജീവിതം തുടരണമെന്ന് സുപ്രധാന വിധിയില്‍ കഴിഞ്ഞമാസം മദ്രാസ് ഹൈകോടതി ആവശ്യപ്പെട്ടു. ‘മാതൊരു ഭഗന്‍’ പിന്‍വലിക്കേണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് ബലമേകിയ വിധിയത്തെുടര്‍ന്നാണ് പെരുമാള്‍ മുരുകന്‍ സാഹിത്യ ലോകത്തേക്ക് തിരിച്ചത്തെിയത്. തിരുച്ചെങ്കോട് സ്വദേശിയായ അദ്ദേഹം തമിഴ്ഭാഷാ അധ്യാപകനാണ്. ജാതി സംഘടനകളുടെ ഭീഷണിയത്തെുടര്‍ന്ന് നാമക്കലിലെ കോളജില്‍ നിന്ന് ചെന്നൈ പ്രസിഡന്‍സി കോളജിലേക്ക് കഴിഞ്ഞവര്‍ഷം സ്ഥലംമാറ്റം നേടിയിരുന്നു. സേലം ജില്ലയിലെ ആത്തൂര്‍ അണ്ണാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് അടുത്തിടെ സ്ഥലംമാറ്റം വാങ്ങി. ഭാര്യ ഏഴിലരസിയും ഈ  കോളജില്‍ അധ്യാപികയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT