സംഘ്പരിവാര്‍ പ്രതിഷേധം: പെരുമാള്‍ മുരുഗന്‍ നോവല്‍ പിന്‍വലിച്ചു

ചെന്നൈ: സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ വിവാദ നോവല്‍ അടക്കമുള്ള മുഴുവന്‍ കൃതികളും പിന്‍വലിച്ചു. 2010ല്‍ തമിഴില്‍ പുറത്തിറങ്ങിയ ‘മാതൊരുപാകന്‍’ എന്ന നോവലടക്കമുള്ള കൃതികളാണ് പിന്‍വലിച്ചത്. ‘പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാന്‍ മരിച്ചിരിക്കുന്നു. ഞാന്‍ ദൈവമല്ല, ഉയിര്‍ത്തെഴുനേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ വിശ്വാസവുമില്ല. തന്‍െറ ഇപ്പോള്‍ വിവാദമായ നോവല്‍ അടക്കമുള്ള മുഴുവന്‍ സാഹിത്യ കൃതികളും പിന്‍വലിക്കുന്നു. വില്‍ക്കപ്പെടാത്ത കോപ്പികള്‍ക്ക് പ്രസാധകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധമാണ്. സാഹിത്യകാരന്‍ എന്ന നിലയില്‍ ഒരു പരിപാടിക്കും ഇനി വിളിക്കരുതെന്നും പി. മുരുഗന്‍ ഫേസ് ബുക്കില്‍ അറിയിച്ചു. 
2013ല്‍ ഇഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത കൃതി ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ പെന്‍ഗ്വിന്‍ ബുക്സാണ് പ്രസിദ്ധീകരിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് മുരുഗന്‍െറ സ്വദേശമായ നാമക്കലിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചില ജാതി സംഘടനകളും പ്രതിഷേധവുമായി രംഗത്തത്തെിയതോടെയാണ് കൃതി വിവാദമായത്. നാമക്കലില്‍ ഹര്‍ത്താല്‍ ആചരിക്കുകയും കൃതി നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സ്റ്റേഷനു മുന്നില്‍ നോവല്‍ കോപ്പി കത്തിച്ചത് തമിഴ്നാട്ടില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇംഗ്ളീഷില്‍ രണ്ട് പതിപ്പുകളും തമിഴില്‍ നാല് പതിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമക്കല്‍ ഗവ. ആര്‍ട്സ് കോളജിലെ തമിഴ് സാഹിത്യ വിഭാഗത്തിലെ പ്രഫസറാണ് പി. മുരുഗന്‍. സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ദിവസങ്ങളായി സ്വദേശമായ നാമക്കല്‍ വിട്ട് ചെന്നൈയിലെ ബന്ധുവീട്ടിലാണ് താമസം. ‘കാലച്ചവടു’ ആണ് തമിഴിലെ പ്രസാധകര്‍. നോവലിനെതിരെയും എഴുത്തുകാരനെതിരെയും ഭീഷണിയുമായി സംഘ്പരിവാര്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ എഴുത്തുകാര്‍ മുരുഗന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.  
സമരക്കാരുടെ ആവശ്യം അംഗീകരിച്ച് നാമക്കല്‍ പൊലീസ് മുരുഗനെതിരെ കേസ് എടുത്തിരുന്നു. ജാതീയതക്കെതിരെ ശക്തമായ നിലപാടുള്ള മുരുഗനെതിരെ മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ് സംഘ്പരിവാര്‍ എന്നാണ് എഴുത്തുകാര്‍ ആരോപിക്കുന്നത്. നൂറുവര്‍ഷം മുമ്പ് തിരുഞ്ചങ്കോട് അര്‍ധനാരീശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു എന്ന് കരുതുന്ന ആചാരത്തിന്‍െറ പശ്ചാത്തലത്തിലാണ് നോവല്‍. ഉത്സവരാത്രിയില്‍ ആരുമായും കിടപ്പറ പങ്കിടാന്‍ സ്ത്രീക്ക് അവകാശമുണ്ടായിരുന്നെന്ന് നോവലില്‍ വിവരിക്കുന്നുവെന്നും ഇത് ക്ഷേത്രത്തെയും വിശ്വാസികളെയും അപമാനിക്കുന്നതാണെന്നും ആരോപിക്കുന്നു. എന്നാല്‍, നോവല്‍ പശ്ചാത്തലമടക്കം അടുത്ത പതിപ്പില്‍ മാറ്റാന്‍ തയാറാണെന്ന് അറിയിച്ചിട്ടും പിന്‍വാങ്ങാത്ത പശ്ചാത്തലത്തിലാണ് തന്‍െറ മുഴുവന്‍ സാഹിത്യ കൃതികളും പിന്‍വലിക്കുന്നതായി മുരുഗന്‍ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT