അബൂദബി: അപൂർവ ജനിതക രോഗം ബാധിച്ച രണ്ട് വയസുകാരിയിൽ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകമരായി പൂർത്തിയാക്കി മലയാളി ഡോക്ടർ. കണ്ണൂർ സ്വദേശി ഡോ. സൈനുൽ ആബിദീനാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. ജനിതക രോഗമായ സിവിയർ കമ്പയിൻഡ് ഇമ്യൂണോഡെഫിഷ്യൻസി ഡിസീസ് (എസ്.സി.ഐ.ഡി) ബാധിച്ച പാകിസ്താൻ ബാലൻ ഇമാനാണ് നാല് വയസുകാരനായ സഹോദരനിൽ നിന്ന് മജ്ജ സ്വീകരിച്ചത്. പ്രതിരോധ ശേഷി ഇല്ലാതാകുന്ന അസുഖമാണിത്. ഏതൊരു കുട്ടിയെയും പോലെ ആരോഗ്യവാനായാണ് ഇമാൻ പിറന്നുവീണത്.
ആദ്യ ദിവസങ്ങളിൽ അണുബാധ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും ചികിത്സയിലൂടെ ഇത് മാറിയിരുന്നു. എന്നാൽ, തുടർന്നുള്ള മാസങ്ങളിൽ വിവിധ അവയവങ്ങളിൽ അണുബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. ചെവി, നെഞ്ച്, ത്വക്ക്, വായ എന്നിവിടങ്ങളിലെല്ലാം ബാധിച്ചു. ഇതോടെ കുട്ടിക്ക് ആശുപത്രിയിൽ നിന്നിറങ്ങാൻ സമയമില്ലാതായി. ഒമ്പത് മാസമായപ്പോൾ മാതാപിതാക്കളായ മുദസ്സർ അലിയും മദീഹയും വിദഗ്ദ ഡോക്ടർമാരെ കാണിച്ചു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് എസ്.സി.ഐ.ഡിയാണെന്ന് സ്ഥിരീകരിച്ചത്.
അബൂദബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി, ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം മേധാവി ഡോ. സൈനുൽ ആബിദീനാണ് തുടർ പരിശോധനകൾക്ക് നേതൃത്വം നൽകിയത്. മജ്ജ മാറ്റിവെക്കലാണ് ഏക മാർഗമെന്ന് കണ്ടെത്തുകയും സഹോദരന്‍റെ മജ്ജ യോജിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമാവുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ അപൂർവ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഇമാന് അണുബാധയുണ്ടായിരുന്നതിനാൽ വിജയ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ, ഡോ. സൈനുൽ ആബിദീന്‍റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. തുടർ ചികിത്സയുടെ പ്രധാന ഘട്ടവും പിന്നിട്ട് കുട്ടികൾ രണ്ടും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. മജ്ജ് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ദാതാവിന് ശാരീരിക പ്രശ്നങ്ങളുണ്ടാവില്ലെന്ന് ഡോ. സൈനുൽ ആബിദീൻ പറഞ്ഞു.
രക്തദാനം ചെയ്യുന്നത് പോലെയാണ് സ്റ്റം സെൽ ദാനം ചെയ്യുന്നത്. ദിവസങ്ങൾക്കുള്ളിൽ ഇത് ശരീരത്തിൽ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും അപൂർവ ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടറാണ് സൈനുൽ ആബിദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.