മനുഷ‍്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു, വിമാനം എങ്ങനെ പറക്കുന്നു, ബഹിരാകാശത്ത് മനുഷ‍്യർ എങ്ങനെ ജീവിക്കും ഇങ്ങനെ പല ചോദ്യങ്ങളും കുഞ്ഞു അനിൽ ചോദിച്ചുകൊണ്ടിരുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും അദ്ദേഹത്തെ ചെറുപ്പം തൊട്ടേ ആകർഷിച്ച മേഖലകളാണ്. തന്‍റെ ഉള്ളിലെ ഓരോ ചോദ്യങ്ങൾക്ക് ഭാവിയിൽ ഉത്തരം ലഭിക്കുമെന്ന ദൃഢനിശ്ചയമാണ് ഇന്ത‍്യന്‍ ബഹിരാകാശ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി അദ്ദേഹത്തെ മാറ്റിയത്.
ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മോനോന്‍റെയും യുക്രെയ്ന്‍ സ്വദേശനിയായ എലിസബത്ത് സാമൊലെങ്കെയുടെയും മകനായാണ് ജനനം. യുക്രയ്നിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് എലിസബത്തിന്‍റെ കുടുംബം.ഇന്ത‍്യന്‍ നാഷനൽ കോൺഗ്രസിന്‍റെ ചരിത്രത്തിലെ ഒരേയൊരു മലയാളി പ്രസിഡന്‍റായിരുന്ന സ്വന്ത്രസമരസേനാനി ചേറ്റൂർ ശങ്കരന്‍ നായരുടെ പിന്മുറക്കാരനാണ് അനിൽ മേനോന്‍. ഒറ്റപ്പാലം മങ്കരയില്‍ ജനിച്ച ചേറ്റൂര്‍ ശങ്കരന്‍ നായരുടെ മൂന്നാമത്തെ മകള്‍ കിഴക്കേപ്പാട്ട് പാലാട്ട് മാധവിയമ്മ പ്രഫ. എം എ കാന്‍ഡത്തിനെയാണ് വിവാഹം ചെയ്തത്. ഇവരുടെ മകള്‍ കല്യാണിക്കുട്ടിയമ്മയുടെയും മങ്ങാട്ട് ഗോപാല്‍ മേനോന്റെയും മകനാണ് അനില്‍ മേനോന്റെ അച്ഛന്‍. ഗോവ വിമോചന യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ലഫ്റ്റനന്റ് ജനറല്‍ കെ.പി കാന്‍ഡത്ത് കല്യാണിക്കുട്ടിയമ്മയുടെ സഹോദരനാണ്.
അനിൽ മേനോന്‍റെ ഭാര്യ അന്ന സ്പേസ് എക്സിലെ എന്‍ജിനീയറും ബഹിരാകാശയാത്രികയുമാണ്. 2024 സെപ്തംബറിൽ `പോളാരിസ് ഡോൺ' എന്ന ദൗത്യത്തിന്‍റെ ഭാഗമായി ഇവർ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. എമർജന്‍സി മെഡിസിന്‍ വിഭാഗത്തിൽ വർഷങ്ങളോളം പരിചയസമ്പത്തുള്ള അനിൽമേനോന്‍ 2014ൽ നാസയിലെ ഫ്ളൈറ്റ് സർജനായാണ് മേഖലയിൽ പ്രവർത്തിച്ചുതുടങ്ങിയത്. പിന്നീട് 2018 ൽ സ്‌പെയ്സ് എക്സിന്റെയും ആദ്യ ഫ്ലൈറ്റ് സർജനായി.
വിവിധ ഐ.എസ്.എസ് ദൗത്യങ്ങളിൽ നാസയുടെ ബഹിരാകാശ ഡോക്ടറായിരുന്നു ഈ ഒറ്റപ്പാലംകാരന്‍. ബഹികരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകായിരുന്നു അദ്ദേഹത്തിന്‍റെ ചുമതല. മനുഷ്യരെയുംകൊണ്ടുള്ള സ്‌പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ ദൗത്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകി. നാസയും സ്‌പെയ്സ് എക്സും സംയുക്തമായി നടത്തിയ ഡെമോ-2 ദൗത്യത്തിന്റെയും ആരോഗ്യ സംഘത്തിലും അനിൽ മേനോന്‍ ഇടം നേടി. 2021 ലെ ഇൻസ്പിരേഷൻ 4 സ്വകാര്യ ബഹിരാകാശദൗത്യത്തെയും അദ്ദേഹം പിന്തുണച്ചു. ഇക്കാലയളവിലെല്ലാം ബഹിരാകാശത്ത് മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അനിൽ മേനോന്‍ നിരന്തരമായി പഠിച്ചു.
എമർജൻസി മെഡിസിൻ വിഭാഗത്തിലെ പരിചയ സമ്പത്ത് അടിയന്തരസാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കാൻ പ്രാപ്തനാക്കി. എൻജിനിയറിങ് രംഗത്തെ വൈദഗ്ധ്യവും കർമപഥത്തിൽ മുതൽക്കൂട്ടായി. നേപ്പാളിലടക്കം ഭൂകമ്പമുണ്ടായപ്പോൾ അവിടങ്ങളിലെ രക്ഷാദൗത്യങ്ങളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. എമർജൻസി മെഡിസിൻ രംഗത്തെ അനുഭവസമ്പത്ത് കൈമുതലാക്കിയ അദ്ദേഹം എയ്റോസ്‌പെയ്‌സ് മെഡിസിനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു.
ദുരന്തനിവാരണ മെഡിസിൻ, എമർജൻസി മെഡിസിൻ, ബഹിരാകാശ മെഡിസിൻ ഇവ തമ്മിൽ സാമ്യമുണ്ടെന്ന് അനിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുദ്ധവിമാനങ്ങളിലും ബഹിരാകാശ പേടകങ്ങളിലും ശരീരത്തിനു നേരിടേണ്ട ചില വെല്ലുവിളികൾ ഒരുപോലെയാണെന്നും കണ്ടെത്തി. ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.