കാനായി കുഞ്ഞിരാമൻ, താൻ നിർമിച്ച ശിൽപത്തിനൊപ്പം
കാഞ്ഞങ്ങാട്: ശിൽപകലാ ലോകത്ത് മലയാളത്തിന്‍റെ അഭിമാനമായ കാനായി കുഞ്ഞിരാമനെ ആദരിക്കാൻ പുല്ലൂർ ഗ്രാമം ഒരുങ്ങുന്നു. ഫെബ്രുവരി 22ന് ഉച്ചക്ക് രണ്ടുമുതൽ പുല്ലൂരിലെ അഡ്വ.പി. കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയമാണ് ചടങ്ങിന് ആതിഥ്യമരുളുന്നത്. ഗ്രന്ഥാലയത്തിനൊപ്പം തിരുവനന്തപുരം ഫൈൻ ആർട് കോളജ് അലുംമ്നി അസോസിയേഷൻ, ചിത്രകാർ കേരള എന്നീ സംഘടനകളും സഹകരിക്കുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലായി പ്രഗത്ഭരായ നിരവധി കലാകാരൻമാർ കാനായിയുടെ ശിഷ്യരായിട്ടുണ്ട്.
പാരമ്പരാഗതമായ ശിൽപകല സമ്പ്രദായത്തെയും ആസ്വാദനത്തെയും പൊളിച്ചെഴുതി. മലമ്പുഴയിലെ യക്ഷി, ശംഖുമുഖം സാഗരകന്യക, തോന്നിക്കലിലെ വീണപൂവ് ശിൽപം, മുക്കോലക്കൽ പെരുമാൾ, വേളിയിലെ ശംഖ്, അമ്മയും കുഞ്ഞും, അക്ഷരശിൽപം തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം കാനായിയുടെ ശിൽപങ്ങൾ മലയാളികളുടെ ആസ്വാദന രീതികളെ മാറ്റിമറിച്ചവയാണ്. മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ശിൽപം കേരളീയ ശിൽപകല ചരിത്രത്തിലെ പുതിയൊരേടാണ്.
കാനായിയെ ആദരിക്കാൻ അദ്ദേഹത്തിന്‍റെ ശിഷ്യരിൽ ചലച്ചിത്ര സംവിധായകരായ രാജീവ് അഞ്ചൽ, നേമം പുഷ്പരാജ്, ടെൻസിങ് ജോസഫ് ഉൾപ്പെടെയുള്ളവർ ഭാഗമാകും. കവിയും ഗാന രചയിതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനുമായ കെ. ജയകുമാർ ആദര ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രവാസിയായിരിക്കെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന ആർ. ജയകുമാറിന്‍റെ സമരണക്കായി ഏർപ്പെടുത്ത പുരസ്കാരം കാനായിക്ക് സമർപ്പിക്കും. ചിത്രകാർ കേരളയുടെ ചിത്രകാരൻമാർ കാനായിക്ക് ചിത്രാദരവും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.