പുക്കാട്ടുപടി: വീടുവിട്ട സഹോദരൻ 34 വർഷത്തിനുശേഷം തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് പുക്കാട്ടുപടി മാളേക്കപടി കോരങ്ങാട്ട്മൂല മുഹമ്മദിന്റെ കുടുംബം. മുഹമ്മദിന്‍റെ മൂത്തമകൻ വീരാൻ ശനിയാഴ്ച മടങ്ങിയെത്തുന്നതിന്‍റെ ആഹ്ലാദത്തിലാണവർ.ഗുജറാത്തിൽ മസ്ജിദ് പരിപാലകനായി ജോലി ചെയ്യുന്നതിനിടെ നാട്ടിൽപോകണമെന്ന തോന്നലാണ് വീരാന് കുടുംബവുമായി ഒത്തുചേരാൻ വഴിയൊരുക്കിയത്.
ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി ജിജുവിന് നാട്ടിലെ മേൽവിലാസം കൈമാറുകയും അദ്ദേഹത്തിന്‍റെ അന്വേഷണത്തിൽ ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇളയ സഹോദരൻ അബ്ദുൽ സലാം ഫോണിലൂടെ വീരാനുമായി സംസാരിച്ചു. നാട്ടിലേക്ക് കൊണ്ടുവരാൻ എറണാകുളത്ത് താമസിക്കുന്ന ഗുജറാത്തി സുഹൃത്തുമായി സൂറത്തിൽ എത്തി വീരാനെ കണ്ടുമുട്ടുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 6.30 നുള്ള ട്രെയിനിൽ മൂവരും ഗുജറാത്തിൽനിന്ന് തിരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ വീട്ടിലെത്താനാകും.
നാടിനെക്കുറിച്ച് വലുതായി ഒന്നും വീരാന് ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും വീടും ചില നാട്ടുകാരെയും അറിയാം. 34 വർഷം മുമ്പ് 30 ാംവയസ്സിലാണ് വീരാൻ നാട് വിടുന്നത്. ഇപ്പോൾ 64 വയസ്സുണ്ട്. രണ്ട് സഹോദരിമാർ ഉൾപ്പെടെ നാല് മക്കളായിരുന്നു ഇവർ. ഇതിൽ രണ്ടാമത്തെയാളാണ് വീരാൻ. വീരാൻ നാട് വിട്ടതിന് ശേഷം മകനെ ഒന്ന് കാണാൻ ആഗ്രഹിച്ച മാതാവും പിതാവും മരണപ്പെട്ടു. രണ്ട് സഹോദരിമാരുടെ ഭർത്താക്കന്മാരും മരിച്ചു.
മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സക്കിടെയാണ് വീരാനെ കാണാതായത്. കുടുംബാംഗങ്ങൾ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ പട്ടേൽ കുടുംബത്തിലെ സഹോദരങ്ങളായ ഇസ്മായിൽ, സഹീർ, ഫിറോസ്, മുസ്തഫ എന്നിവരുടെ അടുത്ത് എത്തിപ്പെടുകയായിരുന്നു. ഇവർ സ്വന്തം സഹോദരനെ പോലെ കണ്ട് വീരാന് വേണ്ട ചികിത്സയും താമസസൗകര്യവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.