മസ്കത്ത്: കോവിഡിന്റെ നടുക്കുന്ന നാളുകളും പ്രതീക്ഷയുടെ നാമ്പുകളും വരകളിലും വർണങ്ങളിലുമായി അവതരിപ്പിക്കുകയാണ് ഒമാനിലെ ഹൃദ്രോഗ വിദഗ്ധൻ ബെന്നി പനക്കൽ. അൽ ഖുവൈറിലെ സിറ്റി സീസൺ ഹോട്ടലിൽ ഒരുക്കിയ പ്രദർശനത്തിലാണ് ബെന്നി പനക്കലിന്റെ കോവിഡ് കാല സ്മരണകൾ സന്നിവേശിപ്പിക്കുന്ന ചിത്രങ്ങൾ. ഓയിൽ പെയിൻറിങ്ങിലും വാട്ടർ കളറിലും അക്രലിക്കിലുമായി 43 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രങ്ങളിൽ പലതും മഹാമാരിയുടെ ആരംഭഘട്ടത്തിലെ ഭീതിപരത്തുന്ന നാളുകളിൽ വരച്ചതിനാൽ ഇവയിൽ പലതിനും കോവിഡിന്റെ നിറമാണുള്ളത്. പ്രദർശനത്തിലെ ചിത്രങ്ങളിലധികവും കോവിഡിന്റെ അടച്ചിടൽ കാലത്താണ് വരച്ചത്.
ലോകം മുഴുക്കെ കോവിഡിന്റെ പിടിയിലായി വിറങ്ങലിച്ചുപോയ, ജീവിതം ഭിത്തിക്കുള്ളിൽ ചുരുങ്ങിയ നാളുകളിലാണ് ഡോ. ബെന്നി സ്വന്തം പ്രതിഭ പൊടിതട്ടിയെടുത്തത്. അതിനാൽ, നാലു ചിത്രങ്ങളുടെ ഇതിവൃത്തം തന്നെ കോവിഡ് മഹാമാരിയാണ്. പലതും പൂർത്തീകരിക്കാൻ ദിവസങ്ങൾ എടുത്തു. കോവിഡ് കാലത്ത് പ്രതീക്ഷയറ്റുപോയതായിരുന്നു ജനജീവിതം. ഇതിന്റെ നേർപാളിയെന്നോണം പുറത്തെ ഭീതിനിറഞ്ഞ നിശ്ശബ്ദതയിലേക്ക് എത്തിനോക്കുന്നതാണ് ഒരു ചിത്രം. കോവിഡ് കാലത്ത് തന്നെ ഏറെ പിടിച്ചുലച്ച അനുഭവങ്ങളും വരകളിലും നിറങ്ങളിലുമായി ബെന്നി അവതരിപ്പിക്കുന്നുണ്ട്. ഇതിൽ തന്റെ പിതാവിന്റെ മരണം ഉയർത്തുന്ന വ്യഥകളുമുണ്ട്. കോവിഡ് പിടിപെട്ട് മരണക്കയത്തിലേക്ക് വീണുപോയ ഉറ്റ സുഹൃത്തിന്റെ വേർപാടും നിറങ്ങളിലൂടെ അവതരിപ്പിക്കുന്നു. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതോടെ ഉയർന്നുവന്ന പ്രതീക്ഷയുടെ നാമ്പുകളും നിറങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ് കലാകാരൻ.
കുട്ടിക്കാലം മുതൽ ചിത്രങ്ങളിലും വരകളിലും പ്രാവീണ്യം തെളിയിച്ച ബെന്നിക്ക് ഒായിൽ പെയിൻറിങ്ങും അക്രലിക് പെയിൻറിങ്ങും വാട്ടർ കളറിങ്ങിലുമൊക്കെ ആശയങ്ങൾ രൂപപ്പെടുത്താൻ കഴിയും. തനിക്കേറ്റവും പ്രിയം ഓയിൽ പെയിന്റാണെന്ന് ബെന്നി പറയുന്നു. ഏറെ സമയവും സൂക്ഷ്മതയും ആവശ്യമുള്ളതാണിത്. വാട്ടർ കളറുകൾ താരതമ്യേന എളുപ്പമാണെങ്കിലും അതിന് നല്ല മുന്നൊരുക്കം ആവശ്യമാണ്. ചിത്രത്തിൽ തെറ്റുകൾ വന്നാൽ വാട്ടർ കളറിൽ തിരുത്താൻ കഴിയില്ല. ജോലിയും മറ്റു പ്രയാസങ്ങളും സമ്മാനിക്കുന്ന മാനസിക പിരിമുറുക്കം കുറക്കാൻ എന്തെങ്കിലും സർഗാത്മകതകളിൽ ഏർപ്പെടണമെന്ന് ഹൃദയത്തെ ചികിത്സിക്കുന്ന ഡോക്ടർ പ്രവാസികളോട് ആവശ്യപ്പെടുന്നു. തങ്ങൾക്ക് ഏറെ ഇഷ്ടമുള്ളതും മനസ്സിന് ഉല്ലാസം നൽകുന്നതുമായ വിനോദങ്ങളിലും സർഗാത്മകതയിലും ഒഴിവുസമയങ്ങളിൽ മുഴുകണമെന്നാണ് ഉപദേശം.
ജൂലൈ 21ന് 'ആർട്ട് ഫ്രം ദി ഹാർട്ട്'എന്ന പേരിൽ തുടങ്ങിയ പ്രദർശനം നിരവധിപേരാണ് കണ്ടത്. പ്രദർശനം ശനിയാഴ്ച സമാപിക്കും. ആഗോള കലാസാംസ്കാരിക സംഘടനയായ 'ഭാവലയ'യുടെ സഹകരണത്തോടെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.