ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഗവേഷണ ബിരുദം ഏറ്റുവാങ്ങിയ ഡോ. ടി.എൻ. നരേന്ദ്ര വർമ
ദോഹ: തിരക്കേറിയ പ്രഫഷനൽ ജീവിതത്തിൽനിന്നും റിട്ടയർമെൻറും വാങ്ങി, നാട്ടിലെത്തിയാൽ കുടുംബത്തിനൊപ്പം വിശ്രമജീവിതമാവും സാധാരണ പ്രവാസികളെല്ലാം തിരഞ്ഞെടുക്കുന്നത്.
എന്നാൽ, ഈ പതിവ് ചിന്തകളെ തിരുത്തുകയാണ് ഒന്നര വർഷം മുമ്പ് ഖത്തറിൽനിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങിയ നിലമ്പൂർ കോവിലകത്തെ പിന്മുറക്കാരനും തൃശൂർ പുറനാട്ടുകര സ്വദേശിയുമായ നരേന്ദ്ര വർമ. ഖത്തറിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ ഫാമിലി ഫുഡ്സെൻററിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ പദവിയിൽ നിന്നും 73ാം വയസ്സിൽ വിരമിച്ച് നാട്ടിലേക്ക് മടങ്ങിയ നരേന്ദ്ര വർമ നേരെ പറന്നിറങ്ങിയത് ഗവേഷണ പഠനങ്ങളുടെ തിരക്കിലേക്കായിരുന്നു.
ഇന്ദിരാഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റി (ഇഗ്നോ)യിൽ നേരത്തെ രജിസ്റ്റർ ചെയ്ത പിഎച്ച്.ഡി പഠനം പൂർത്തിയാക്കി ഗവേഷണ ബിരുദം സ്വന്തമാക്കാനുള്ള വരവ്. അങ്ങനെ, ഗവേഷണ പ്രബന്ധം സമർപ്പിച്ച്, വൈവയും ഓപൺ ഡിഫൻസും കഴിഞ്ഞ് 75ാം വയസ്സിൽ ഡോ. ടി.എൻ. നരേന്ദ്ര വർമ എന്ന പുതിയ പേരിന്റെ ആഹ്ലാദത്തിലാണ് ഈ മുൻ ഖത്തർ പ്രവാസി.
ഫെബ്രുവരി 20നായിരുന്നു ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ 120ഓളം സഹഗവേഷണാർഥികൾക്കൊപ്പം നരേന്ദ്ര വർമയും തന്റെ ഡോക്ടറൽ ബിരുദം ഏറ്റുവാങ്ങിയത്.
1993 മുതൽ ഫാമിലി ഫുഡ്സെൻററിൽ ഫിനാൻഷ്യൽ മാനേജറായി ജോലി ചെയ്യുന്ന നരേന്ദ്ര വർമ ഖത്തറിലെ ജോലിക്കിടയിലായിരുന്നു പിഎച്ച്.ഡിക്കായി രജിസ്റ്റർ ചെയ്യുന്നത്. വർഷങ്ങളായി ബാങ്കിങ് മേഖലയിൽ ഉദ്യോഗസ്ഥനും പരിശീലകനുമായി പ്രവർത്തിച്ച അദ്ദേഹം ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ കേരളത്തിലെ ഹോം സ്റ്റേ ടൂറിസത്തെ കുറിച്ചായിരുന്നു ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്.
2017ൽ പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്തുവെങ്കിലും 2020ഓടെയെത്തിയ കോവിഡ്, ഗവേഷണത്തിന് തിരിച്ചടിയായി. രണ്ടു വർഷത്തോളം യാത്രയും പഠനവുമെല്ലാം മുടങ്ങി. കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയ ശേഷമായിരുന്നു വീണ്ടും കേരളത്തിലെ വിവിധ ജില്ലകളിലും ഇന്ത്യൻ നഗരങ്ങളും സന്ദർശിച്ചും, സഞ്ചാരികളെ കണ്ടുമെല്ലാം പഠനം തുടർന്നത്.
ഇഗ്നോയിലെ ടൂറിസം വിഭാഗം ഡയറക്ടർ ഡോ. പരിമിതയും കേരള ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. ബി. വിജയകുമാറും ഗൈഡുകളായി ഗവേഷണത്തെ നയിച്ചു. ജീവിതത്തിന്റെ സായാഹ്നത്തിൽ ഉന്നത പഠനത്തിനായി ഇറങ്ങിത്തിരിക്കുേമ്പാൾ പൂർണ പിന്തുണയുമായി ഭാര്യ മല്ലിക വർമയും മൂന്ന് മക്കളും ഒപ്പം നിന്നു.
ഖത്തറിലെ വിസയുടെ കാലാവധി തീരാൻ ഒരു വർഷത്തോളം ബാക്കിനിൽക്കെയായിരുന്നു 2022ൽ പഠനം പൂർത്തിയാക്കാനായി നാട്ടിലേക്ക് മടങ്ങുന്നത്. 1969ൽ കേരള യൂനിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബിരുദം നേടിയ നരേന്ദ്ര വർമ 23ാം വയസ്സിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
20 വർഷത്തിലേറെ ബാങ്കിൽ ജോലി ചെയ്ത ശേഷമാണ് 1993ൽ ഖത്തറിലെത്തുന്നത്. ഇതിനിടയിൽ വിവിധ ബാങ്കിങ്, ടൂറിസം മേഖലകളിലെ വിവിധ ഡിേപ്ലാമ, സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കി. ഇതിനിടയിൽ എം.ബി.എ ബിരുദവും നേടി.
ദോഹയിലെ എം.ഇ.എസ് സ്കൂളിൽ നടന്ന ഇഗ്നോ വിദൂര വിദ്യഭ്യാസ വിഭാഗത്തിൽ വർഷങ്ങളോളം അധ്യാപനം നടത്തിയ അനുഭവമായിരുന്നു പിഎച്ച്.ഡി നേടാൻ പ്രചോദനമായതെന്ന് തൃശൂരിലെ വീട്ടിലിരുന്ന് വർമ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വലിയൊരു ലക്ഷ്യം പൂർത്തിയാക്കിയതോടെ വീണ്ടും അക്കാദമിക് രംഗത്തുതന്നെ സജീവമാകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.