മസ്കത്ത്: മവേല മാർക്കറ്റ് കൂടുതൽ സൗകര്യങ്ങളുള്ള ഖസാഇനിലേക്ക് മാറുമ്പോൾ ഇവിടം വിട്ടുപോകാൻ മനം വരുന്നില്ലെന്ന് തലശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫ്. മാർക്കറ്റ് ആരംഭിച്ചതു മുതൽ മാർക്കറ്റിൽ തക്കാളി മൊത്ത വ്യാപാരം നടത്തുന്നയാളാണിദ്ദേഹം. ആദ്യ കാലത്ത് ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് മാർക്കറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സഹ്റത്ത് അൽ സദ്ർ ’ എന്ന മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ അദ്ദേഹം പറഞ്ഞു.
ആളുകൾ എത്തിപ്പെടാത്ത ഒറ്റപ്പെട്ട സ്ഥലമായതിനാലും സൗകര്യങ്ങൾ കുറവായതിനാലും ആദ്യത്തെ മൂന്ന് വർഷം വ്യാപാരത്തിൽ കാര്യമായ മെച്ചമുണ്ടായിരുന്നില്ല. എന്നാൽ 2000 മുതൽ മവേല മാർക്കറ്റിൽ സൗകര്യങ്ങൾ വർധിക്കുകയും ഇപ്പോൾ ബിസിനസിന് പറ്റിയ നല്ല അന്തരീക്ഷവുമാണുള്ളത്. ചുറ്റും താമസത്തിന് ആവശ്യമായ കെട്ടിടങ്ങളുള്ളത് മാർക്കറ്റിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ഏറെ സൗകര്യമായിരുന്നു.
ഖസാഈനിൽ പുതിയ മാർക്കറ്റ് കൂടുതൽ മികച്ച സംവിധാനത്തോടെയാണ് നിലവിൽ വരുന്നത്. ട്രാൻസ്പോർട്ടേഷൻ അടക്കമുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നത് സന്തോഷകരമാണ്. ലാബുകൾ അടക്കമുള്ള സംവിധാനങ്ങളും ക്ലിയറൻസ് സംവിധാനങ്ങളുമൊക്കെ ഇസാഇനിലെ പുതിയ മാർക്കറ്റിലെത്തുന്ന വ്യാപാരികൾക്ക് അനുഗ്രഹമാകും. എന്നാൽ, കയറ്റിറക്ക് ജോലികളും മറ്റും ചെയ്യുന്ന ചെറിയ ശമ്പളക്കാർക്ക് താമസത്തിനും മറ്റും പ്രയാസം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് ശരിയാവാൻ കുറച്ച് സമയമെങ്കിലും വേണ്ടിവരും. നമ്മൾ കാലത്തിനൊപ്പം മാറണം. അതിനാൽ വ്യാപാരം പുതിയ മാർക്കറ്റിലേക്ക് മാറുകയാണ്. ആദ്യത്തെ മൂന്ന് വർഷം നിരവധി വെല്ലുവിളികൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു. എന്നാലും ജീവിതത്തിൽ ഉയർച്ചകൾ നൽകിയ ഒമാൻ പച്ചക്കറി മൊത്ത വ്യാപാര മാർക്കറ്റ് വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
1995ൽ സീബിലെ പച്ചക്കറി മാർക്കറ്റിലാണ് തക്കാളി വ്യാപാരം ആരംഭിച്ചത്. ഒമാനിലെ വിവിധ തോട്ടങ്ങളിൽ നിന്ന് തക്കാളിയെടുത്ത് മാർക്കറ്റിൽ എത്തിച്ചാണ് വ്യാപാരം തുടങ്ങിയത്. 1997ൽ മാവേല പച്ചക്കറി മാർക്കറ്റ് തുടങ്ങിയതോടെ അങ്ങോട്ടു മാറുകയായിരുന്നു. ആദ്യത്തെ മുന്ന് വർഷം ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും പിന്നീട് വിജയത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒമാനിലെ ഫാമുകളിൽ നിന്ന് തക്കാളി വാങ്ങിയും സ്വന്തമായി കൃഷി ചെയ്തും തക്കാളി ഉൽപാദിപ്പിച്ചുമാണ് അബ്ദുൽ ലത്തീഫ് വ്യാപാരം നടത്തുന്നത്. അതിനാൽ നവംബർ മുതൽ ജൂൺ വരെയാണ് വ്യാപാരക്കാലം. ബർക്ക മുതൽ സുവൈഖ്, ഖദറ, ഖാബൂറ തുടങ്ങി ദിയാൻ വരെയുള്ള തോട്ടങ്ങളിൽ നിന്നാണ് തക്കാളികൾ ശേഖരിക്കുന്നത്. ദിയാനിൽ ഏക്കർ കണക്കിന് സ്ഥലത്ത് തക്കാളി കൃഷിയും ഇദ്ദേഹത്തിനുണ്ട്. ദിവസവും ശരാശരി 5000 കാർട്ടൺ തക്കാളിയുടെ ഇടപാടെങ്കിലും ഇദ്ദേഹം നടത്തുന്നുണ്ട്.
അബ്ദുൽ ലത്തീഫ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.