ഫിസിയോ തെറപ്പിസ്റ്റ് ബ്ലെസി കോശിക്കും മാതാവിനുമൊപ്പം മുഹമ്മദ് ആമിർ
അബൂദബി: പിറന്നുവീണതുമുതൽ ആമിർ മോൻ മനംതുറന്ന് ചിരിച്ചിട്ടില്ല, കൂട്ടുകാരോടൊത്ത് കളിച്ചിട്ടില്ല. പിച്ചവെക്കാൻ എട്ട് വർഷമായുള്ള കാത്തിരിപ്പിലായിരുന്നു. ദീർഘകാല ചികിത്സക്കും പ്രാർഥനകൾക്കുമൊടുവിൽ അവൻ ആദ്യമായി പിച്ചവെച്ചു, എട്ടാം വയസ്സിൽ.
സെറിബ്രല്‍ പള്‍സി ബാധിച്ച് വീല്‍ചെയര്‍ ജീവിതത്തിലായിരുന്ന സുഡാനി ബാലനാണ് ഫിസിയോതെറപ്പിയിലൂടെ ആദ്യമായി നടന്നത്. മലയാളിയായ ഫിസിയോ തെറപ്പിസ്റ്റ് ബ്ലസി കോശിയാണ് ആമിറിനെ നടക്കാന്‍ പര്യാപ്തനാക്കുന്നതില് സുപ്രധാന പങ്കുവഹിച്ചത്.
ഗർഭസ്ഥ ശിശുവായിരിക്കെ ഏഴാം മാസത്തിൽ ഭൂമിയിലേക്ക് പിറന്നുവീണവനാണ്. 900 ഗ്രാം മാത്രമായിരുന്നു ഭാരം. പരിശോധനയില്‍ കുട്ടിക്ക് സെറിബ്രല്‍ പാള്‍സിയാണെന്ന് വ്യക്തമായി. സെറിബ്രല്‍ പാള്‍സി ഓരോരുത്തരെയും ഓരോ വിധത്തിലാണ് ബാധിക്കുക. ചിലര്‍ക്ക് നടക്കാനോ ചിലര്‍ക്ക് ബുദ്ധിപരമായ വൈകല്യങ്ങളും ഉണ്ടാവും. കാലുകളുടെ ശക്തി ക്ഷയിച്ചതായിരുന്നു ആമിറിന്റെ പ്രശ്നം.
ആമിറിനെ ഏതുവിധത്തിലും സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബം വര്‍ഷങ്ങളായി ചികിത്സ നല്‍കിവരുകയായിരുന്നു. ഇതിനായി ബട്ടക്സ് ഇന്ജക്ഷന് അടക്കമുള്ളവയും നല്കി. ഒരുവര്‍ഷം മുമ്പ് അബൂദബി സർക്കാറിന് കീഴിലുള്ള സേഹയുടെ അല്‍ മുശ്രിഫ് ചില്‍ഡ്രന്‍സ് സ്പെഷാലിറ്റി സെന്ററിൽ ഫിസിയോ തെറപ്പി ആരംഭിച്ചതോടെയാണ് കാര്യമായ പുരോഗതി കണ്ടുതുടങ്ങിയത്. നിരന്തരമായ കഠിനപരിശ്രമത്തിലൂടെയാണ് ആമിര്‍ സ്വന്തം കാലില്‍ നടക്കാന്‍ ശേഷി കൈവരിച്ചത്.
മകന് നടക്കാന്‍ തുടങ്ങിയതിന്റെ ആഹ്ലാദം മാതാവ് അമിറാ മുഖ്താറും പങ്കുവെച്ചു. കൂട്ടുകാരോടൊത്ത് കളിക്കാന്‍ കഴിയാത്തതിന്റെ സങ്കടമായിരുന്നു തനിക്കിത്ര കാലമെന്നും ഇപ്പോള്‍ അളവറ്റ സന്തോഷമാണുള്ളതെന്നും ആമിറും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.