നാടുവിട്ടത് ഭീഷണി മൂലമെന്ന് വിഷ്ണുവിന്റെ മൊഴി; ‘ഉഡുപ്പിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയി, വഴിയില്‍ കണ്ട മലയാളികൾ വെള്ളവും ഭക്ഷണവും നല്‍കി’

കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ യുവാവിനെ കണ്ടെത്തി. പൊലീസിന് ​മുൻപിലെത്തിയ വിഷ്ണു തന്റെ ദുരനുഭവം പറഞ്ഞു. ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണികളെത്തുടര്‍ന്നാണ് നാടു വിട്ടത്. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളിലാണ് താമസിച്ചത്. ഉഡുപ്പിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയി. വഴിയില്‍ കണ്ട മലയാളികളാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ഭീഷണി കാരണം ഉറക്കം നഷ്ടപ്പെട്ടു. തിരിച്ച് വരേണ്ടെന്ന് കരുതിയാണ് നാടുവിട്ടത്...

വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനെയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നുരാവിലെ കണ്ടെത്തിയത്. കാണാതായി എട്ടാം നാളിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു സഹോദരനോട് ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നും വിഷ്ണു തന്‍റെ സഹോദരൻ അദ്വൈദിനെ വിളിക്കുകയായിരുന്നു. നാട്ടിലേക്കില്ലെന്നാണ് വിഷ്ണു സഹോദനോട് പറഞ്ഞത്. എന്നാൽ, മാതാവും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ ധരിപ്പിച്ചു. ഇത്, ബോധ്യപ്പെട്ടതോടെ യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. എന്നാൽ, വിഷ്ണുവിനായി ബംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങൾ തന്നെയാണ് പൊലീസിൽ അറിയിച്ചത്. സി.ആർ.പി.എഫിൽ ജോലി ചെയ്യുന്ന വിഷ്ണുവിന്‍റെ അമ്മാവൻ പയ്യന്നൂരെത്തി. ഇന്ന് രാവിലെയാണ് വിഷ്ണു സഹോദരന്റെ ഫോണിൽ വിളിക്കുന്നത്. ജീവനോടെയുണ്ടെന്നും പ്രയാസങ്ങളുള്ളതിനാൽ നാട്ടിലേക്കില്ലെന്നും അറിയിച്ചു. എന്നാൽ, എല്ലാ സഹായവും ഉണ്ടാകുമെന്നും കുടുംബം ഏറെ ആശങ്കയിലാണെന്ന് സഹോദരൻ അറിയിച്ചു. ഒടുവിൽ വിഷ്ണുവിനെ പറഞ്ഞ് സമ്മതിപ്പിച്ച് പയ്യന്നൂ‍ർ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുട‍ർന്ന് വിഷ്ണു നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു.

Tags:    
News Summary - Youth who fled country after loan app threat found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.