തിരുവനന്തപുരം: സാരഥി സോഫ്റ്റ്‌വെയർ താളം തെറ്റുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷയിൽ 'വാഹൻ' സോഫ്റ്റ്‌വെയർ ആവശ്യപ്പെടുന്നത് ഡ്രൈവിങ് ലൈസൻസ് വിവരങ്ങളാണ്. നിലവിലുണ്ടായിരുന്ന തകരാർ പരിഹരിക്കാൻ നടത്തിയ അപ്‌ഡേഷനോടെ സോഫ്റ്റ്‌വെയർ നിയന്ത്രണം തെറ്റിയ അവസ്ഥയിലാണ്. 'വാഹൻ' അപേക്ഷ എങ്ങനെ 'സാരഥി'യിൽ എത്തുന്നു എന്നത് സംബന്ധിച്ച് അധികൃതർക്കും ധാരണയില്ല. അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ചും നടപടികളെക്കുറിച്ചും ഓഫിസുകളിലും ആശയക്കുഴപ്പമുണ്ട്.
ഓഫിസുകളിൽ എത്തേണ്ടതില്ലാത്ത ആധാർ വഴിയുള്ള അപേക്ഷകളിൽ സുരക്ഷയ്ക്കായി ഇ-സൈൻ സംവിധാനം വന്നെങ്കിലും അപൂർണമായ വിവരമാണ് ഓഫിസുകളിലെ സോഫ്റ്റ്‌വെയറിൽ ലഭിക്കുന്നത്. ഇതിനാൽ, ആധാർ അപേക്ഷകൾ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയാണ്. വാഹനം വിൽക്കുന്നയാളും വാങ്ങുന്നയാളും ഒരുമിച്ചുണ്ടെങ്കിൽ മാത്രമേ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ പൂർത്തീകരിക്കാൻ കഴിയൂ.
വായ്പക്കുടിശ്ശിക ഒഴിവാക്കി ഉടമസ്ഥാവകാശം കൈമാറാൻ മുമ്പ് ഒറ്റ അപേക്ഷ മതിയായിരുന്നു. വെവ്വേറെയാക്കിയതോടെ കൂടുതൽ സങ്കീർണമായി. ആദ്യ അപേക്ഷയിൽ തീരുമാനമാകാൻ ഒരാഴ്ച വേണ്ടിവരും. വായ്പയിൽ വാഹനം വാങ്ങുന്നവർ പല ഓഫിസുകളിലായി മൂന്ന് അപേക്ഷ നൽകേണ്ടിവരും. ഇൻഷുറൻസ് കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വാഹനത്തിന്റെ ഇൻഷുറൻസ് വിവരം 'വാഹൻ' സോഫ്റ്റ്‌വെയറിൽ എത്തിയിരുന്നു. സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ വന്നപ്പോൾ ഈ വിവരം വീണ്ടും ആവശ്യപ്പെടുന്നുണ്ട്.
കമ്പനികൾക്കുള്ള കോർപ്പറേറ്റ് ഐഡന്റിഫിക്കേഷൻ നമ്പർ (സി.ഐ.എൻ.) സ്വകാര്യ വാഹനങ്ങളുടെ അപേക്ഷകളിലും 'വാഹൻ' ആവശ്യപ്പെടുന്നുണ്ട്. വ്യക്തിയുടെ പേരിലുള്ള വാഹനങ്ങൾ സ്ഥാപനങ്ങളുടേതായി മാറ്റാനും കഴിയുന്നില്ല. പഴയ ബസുകൾ വാങ്ങിയ സ്കൂളുകാരും മറ്റുമാണ് വലയുന്നത്. ഓഫിസിൽ അപേക്ഷ നൽകേണ്ടതില്ലെന്നാണ് സോഫ്റ്റ്‌വെയറിലെ നിർദേശമെങ്കിലും ഉദ്യോഗസ്ഥർ അത് അംഗീകരിക്കുന്നില്ല.
ഏതൊക്കെ സേവനങ്ങൾക്കുള്ള രേഖകൾ ഓഫിസിൽ എത്തിക്കണമെന്നത് സംബന്ധിച്ച് നിർദേശം നൽകാൻ അധികൃതർക്കും കഴിയുന്നില്ലെന്ന ആരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.