കൊണ്ടോട്ടി: കോവിഡ് കാലത്ത് അന്തർ സംസ്ഥാന തൊഴിലാളിക്ക് ആശുപത്രിയിൽ കൂട്ടിരുന്ന് യുവാവിൻെറ മാതൃക. കൊണ്ടോട്ടി കുറുപ്പത്ത് താമസിക്കുന്ന ഗൂഡല്ലൂർ സ്വദേശി മരുത മുത്തുവിനെ (65) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിചരിക് കാൻ ആരെങ്കിലും തയാറാകുമോ എന്ന ടി.വി. ഇബ്രാഹീം എം.എൽ.എയുടെ അഭ്യർഥന സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ട അർഷദ് ഖാൻ എന്ന യുവാവ് സേവനത്തിന് തയാറായി രംഗത്തുവരികയായിരുന്നു.
കൊണ്ടോട്ടി പെയിൻ ആൻഡ് പാലിയേറ്റിവ് വളണ്ടിയർ ഹംസയാണ് എം.എൽ.എയുടെ കൺട്രേൾ റൂമിലേക്ക് കുഴഞ്ഞുവീണ് ആശുപത്രിയിലായ അന്തർസംസ്ഥാന തൊഴിലാളിയെ പരിചരിക്കാൻ ആളെ ആവശ്യപ്പെട്ട് ഫോൺ വിളിച്ചത്. ഇതോടെ ആക്കോട് കറുത്തേടത്ത് അർഷദ് ഖാൻ ഈ ദൗത്യം ഏറ്റെടുത്തു.
ഉടനെ കോവിഡ് പ്രോട്ടോകോളോടെ കൊണ്ടോട്ടിയിലെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ അബോക്കരുട്ടി തൻെറ വാഹനത്തിൽ എം.എൽ.എയുടെ സ്റ്റാഫ് അംഗംവും കൺട്രോൾ റൂം ഭാരവാഹിയുമായ കെ.എം. ഇസ്മാഈലുമൊത്ത് മെഡിക്കൽ കോളജിൽ ഉടനെ അർഷദ് ഖാനെ എത്തിച്ചു. ഇതോടെ വിഷമത്തിൽ കൂടെ പിറപ്പില്ലാതെ പ്രയാസപ്പെട്ട് കഴിഞ്ഞ 65കാരന് ഏറെ ആശ്വാസമായി. എല്ലാ പരിശോധനകളും നടത്തി മരുന്നുകൾ നൽകി മെഡിക്കൽ കോളേജിൽ മരുതം മുത്തുവിനെ പരിചരിച്ചിരിക്കുകയാണ് അർഷദ്.
അർഷദ് ഖാനെ പോലെയുള്ള മനുഷ്യസ്നേഹികളെയാണ് നാടിനാവശ്യമെന്നും ഈ ചെറുപ്പക്കാരൻ മാതൃകയാണെന്നും ടി.വി. ഇബ്രാഹിം എം.എൽ.എ അഭിപ്രായപ്പെട്ടു. ആക്കോട് കറുത്തേടത്ത് ഗഫൂർ - ആയിഷ ദമ്പതികളുടെ മകനാണ്. കോഴിക്കോട് ഐ.പി.എച്ച് ജീവനക്കാരനായ ഇദ്ദേഹം ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊണ്ടോട്ടി മണ്ഡലം മുൻ കൺവീനറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.