കേരള ഹൈകോടതി
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദലിത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അസോ. പ്രഫസർക്കെതിരായ നടപടിയിൽ സ്റ്റേ. നടപടി സ്വീകരിക്കാനുള്ള സർവകലാശാല ആഭ്യന്തര പരാതി പരിഹാരസമിതിയുടെ (ഐ.സി.സി) ശിപാർശ താൽക്കാലികമായി തടഞ്ഞാണ് ഹൈകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.
സർവകലാശാലയിൽ അസോ. പ്രഫസറും സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ വെള്ളിക്കീൽ രാഘവനെതിരെയാണ് ആരോപണം. ഈ വർഷം ആദ്യം സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദലിത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.രാഘവനെതിരെ പരാതി നൽകിയ ശേഷം ഗവേഷക വിദ്യാർഥിനി വിദേശത്തേക്ക് പോയി. തുടർന്ന്, ഐ.സി.സി സംഭവം അന്വേഷിക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇയാൾക്കെതിരെ നടപടിക്കായി എക്സിക്യൂട്ടീവ് കൗൺസിലിന് ശിപാർശ ചെയ്തു.
ഐ.സി.സി ശിപാർശ കൗൺസിൽ പരിഗണിക്കാനിരിക്കെ തനിക്കെതിരെ നടപടിയെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ രാഘവൻ ഹരജി നൽകി.ജൂൺ ഒമ്പതിന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഇടക്കാല ഉത്തരവ് വന്നതോടെയാണ് സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്തിനെതിരെയുള്ള ആരോപണം പുറത്തുവന്നത്. ഐ.സി.സി ചെയർമാൻ, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹൈകോടതി നോട്ടിസ് നൽകിയത്. മലപ്പുറം ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയ്ക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ചതിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സാമൂഹിക മാധ്യമങ്ങളിൽ അധ്യാപകന്റെ ചില പോസ്റ്റുകൾ വിദ്യാർഥികൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.