അങ്കമാലി: മകനോടൊപ്പം ഉറങ്ങുന്നതിനിടെ ജനലിലൂടെ കയ്യിട്ട് യുവതിയുടെ കഴുത്തിൽ നിന്ന് രണ്ടര പവന്റെ സ്വർണമാല കവർന്നതായി പരാതി. മാലയിലെ ലോക്കറ്റ് രാവിലെ പറമ്പിൽനിന്ന് കണ്ടെടുത്തു.
അങ്കമാലി പീച്ചാനിക്കാട് മങ്ങാട്ടുകര പള്ളിയാൻ വീട്ടിൽ അനൂപ് പാപ്പച്ചന്റെ ഭാര്യ മീനു അനുവിന്റെ സ്വർണമാലയാണ് കവർന്നെടുത്ത് മോഷ്ടാവ് കടന്ന് കളഞ്ഞത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ജനലിന്റെ കുറ്റിയിടാൻ മറന്നു പോയതിനാൽ ജനൽ പാളി പകുതി തുറന്ന നിലയിലായിരുന്നു.
വീടിന്റെ മതിൽ ചാടി കടന്നാണ് മോഷ്ടാവ് മീനു ഉറങ്ങുന്ന മുറിക്ക് സമീപം എത്തിയതെന്നാണ് കരുതുന്നത്. മാല പൊട്ടിച്ചതോടെ കഴുത്ത് വേദനിച്ച മീനു ഒച്ചവെച്ചു. അതോടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മാതാപിതാക്കൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് മതിൽ ചാടി ഓടി രക്ഷപ്പെട്ടിരുന്നു. മാല പൊട്ടിക്കുന്ന എന്തോ ആയുധമുപയോഗിച്ചാണ് മോഷ്ടാവ് മാല പൊട്ടിച്ചതെന്നാണ് സൂചന.
മീനുവിന്റെ കഴുത്തിന് പോറൽ ഏറ്റിട്ടുണ്ട്. കവർച്ചക്ക് ശേഷം മോഷ്ടാവ് എന്ന് സംശയിക്കുന്ന ഒരാൾ വീടിന് സമീപത്തുകൂടി പോകുന്നതായി കണ്ടവരുണ്ട്. രാവിലെ പറമ്പിൽ നിന്ന് മാലയുടെ താലി കണ്ട് കിട്ടി.
അങ്കമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയ വിദഗ്ധരും, ഡോഗ് സ്ക്വാഡും, മറ്റും പരിശോധനക്ക് എത്തിയിരുന്നു. പീച്ചാനിക്കാട് പ്രദേശത്ത് മോഷണം പെരുകി വരുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് ഇവിടെ പല വീടുകളും സ്ഥിതിചെയ്യുന്നത്. അതിനാൽ ട്രെയിനുകളുടെ നിരന്തര ശബ്ദം മോഷ്ടാക്കൾക്ക് സഹായകരമാകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.