കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ അന്വേഷണം നടക്കുന്നതിനിടെ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാൽ ഒളിവിൽ പോയി. കഴിഞ്ഞദിവസം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊപ്പിയുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തിരുന്നു. പ്രതിക്കെതിരെ ഉയർന്ന പരാതിയിൽ ആലുവ റൂറൽ സൈബർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. എറണാകുളത്ത് ഉണ്ടായിരുന്ന തൊപ്പി കേസിൽപെട്ടതോടെ ജില്ല വിട്ടു എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. തൊപ്പി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.
ഗുരുതര കുറ്റകൃത്യങ്ങളാണ് തൊപ്പി ചെയ്തിരിക്കുന്നതെന്നും അതുകൊണ്ട് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നുമാണ് എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്.
വരാപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു തൊപ്പിയും സംഘവും താമസിച്ചിരുന്നത്. എന്നാൽ, ഡി.ജി.പിയുടെ നിർദേശപ്രകാരം പ്രാഥമികാന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇവർ എറണാകുളം ജില്ലയിൽനിന്ന് മാറി. അതിനു പിന്നാലെയാണ്, അഡ്വ. ശ്രീജിത് പെരുമനയുടെ പരാതിയിൽ മറ്റൊരു കേസ് കൂടി എടുക്കുകയും യൂട്യൂബ് ചാനൽ നീക്കുകയും ചെയ്തത്. തൊപ്പിയുടെ സുഹൃത്തുക്കളായ ഷമീർ, മമ്മു തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു സൈബർ പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്. അവരാണ് തൊപ്പിയുടെ ചാനലിലൂടെ പലതരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നതായും ലഹരി ഉപയോഗവും സ്ത്രീകൾക്കെതിരെയുള്ള മോശം പരാമർശങ്ങളും ഒക്കെ ഉണ്ടായതായും വെളിപ്പെടുത്തിയത്. എന്നാൽ, ഇവരെ ചോദ്യം ചെയ്യാനോ വിളിച്ചുവരുത്താനോ പോലും പൊലീസിന് സാധിച്ചിട്ടില്ല. ഇവരുടെ സ്വദേശമായ കണ്ണൂരിൽ അന്വേഷിച്ചപ്പോൾ അവിടെയും ഇല്ല എന്നാണ് അറിയുന്നത്. അതിനിടെ, ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഇടുന്നുണ്ടെങ്കിലും അത് എവിടെ നിന്നാണ് ചെയ്യുന്നത് എന്നോ എവിടെയാണ് ഇവർ ഉള്ളതെന്നോ അറിയില്ല.
അടുത്ത ദിവസം തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും പൊലീസിന്റെ തുടർ നീക്കം. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്സോ കേസുകൾ തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ നിലവിലുള്ളത്. ഡി.ജി.പി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലഭ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ട യുട്യൂബറാണ് തൊപ്പി. ഗെയിമിങ് വീഡിയോകളിലൂടെയും വ്ലോഗുകളിലൂടെയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും തൊപ്പിയുടെ വീഡിയോകളുടെ കാഴ്ചക്കാർ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് യൂട്യൂബിൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. വിഡിയോകളിൽ സ്ഥിരമായി അശ്ലീല പദങ്ങളും ദ്വയാർഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് നേരിട്ടിട്ടുള്ളത്. ഇത്തരം കണ്ടന്റുകൾ കുട്ടികളിൽ മോശം സ്വാധീനം ചെലുത്തുന്നു എന്ന് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.
മുമ്പ് ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഗതാഗതം തടസ്സപ്പെടുത്തിയതിനും അശ്ലീല ഗാനം പാടിയതിനും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കൾ ഉൾപ്പെടെ ഉന്നയിച്ച ലഹരിമരുന്ന് ഉപയോഗം, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.