നെടുങ്കണ്ടം: (ഇടുക്കി) തോട്ടം തൊഴിലാളിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ അയൽവാസിയുടെ ശ്രമം. പ്രതിയെ പൊലീസ് പിടികൂടി. ഉടുമ്പൻചോല വല്ലറക്കൻ പാറക്കൽ ഷീലയെയാണ് (31) അയൽവാസിയായ ശശികുമാർ (37) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തമിഴ്നാട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശശികുമാറിനും ചെറിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ചെല്ലക്കണ്ടം പാറക്കൽ ഭാഗത്തെ സ്വകാര്യ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം ഷീല ഏലം ശേഖരിക്കുകയായിരുന്നു. ഈ സമയം ഇവിടെ വന്ന ശശികുമാർ ഷീലയോട് സംസാരിക്കുകയും പെെട്ടന്ന് കൈയിൽ കടന്നുപിടിച്ച് എസ്റ്റേറ്റ് ലയത്തിലേക്ക് വലിച്ച് കൊണ്ടുപോകുകയുമായിരുന്നുവെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. തൊഴിലാളി സ്ത്രീകൾ ബഹളം വെച്ചതോടെ ഇയാൾ ഷീലയെ മുറിക്കകത്ത് കയറ്റി കതകടച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടൻ ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും ശശി, ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കഴിഞ്ഞിരുന്നു.
തലയിലും മുഖത്തും ശരീരത്തുമായി 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. വാതിൽ തകർത്ത് അകത്തുകയറിയാണ് പൊലീസ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രതിയെ സംഭവ സ്ഥലത്ത് നിന്നുതന്നെ കസ്റ്റഡിയിൽ എടുത്തു. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, കാരണം പറയാൻ ഇയാൾ തയാറാവുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമിഴ് വംശജരാണ്. രണ്ടുപേരും വിവാഹിതരും രണ്ട് കുട്ടികൾ വീതമുള്ളവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.