17-ാം നിലയിൽ നിന്ന് താഴേക്ക്, പെട്ടെന്ന് ലിഫ്റ്റ് നിന്നു; വനിതാ ഡോക്ടർക്ക് രക്ഷകരായി ഷൊർണൂർ ഫയർഫോഴ്സ്
പാലക്കാട്: നഗരത്തിലെ ബഹുനില ഫ്ലാറ്റിൽ യാന്ത്രിക തകരാറിനെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി 17-ാം നിലയിൽ നിന്നും താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഏകദേശം 45 മിനിറ്റോളമാണ് ഡോക്ടർ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത്.
പതിനേഴ് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. താഴേക്ക് ഇറങ്ങുന്നതിനിടെ രണ്ടാം നിലയിലെത്തിയപ്പോൾ ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തനരഹിതമാവുകയായിരുന്നു. തുടർന്ന് ഡോക്ടർ അപായമണി മുഴക്കുകയും സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തു. ഫ്ലാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റർമാരും മറ്റ് ജീവനക്കാരും ചേർന്ന് വാതിൽ തുറക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൃത്യമായ ലെവലിലല്ലാതെ ലിഫ്റ്റ് നിന്നതിനാൽ സാധാരണ ഗതിയിൽ വാതിൽ തുറക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. പരിഭ്രാന്തി പരന്നതോടെ അധികൃതർ ഉടൻ തന്നെ ഷൊർണൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഷൊർണൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. പ്രസാദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അത്യാധുനിക ഹൈഡ്രോളിക് കട്ടറുകളും സ്പ്രെഡറുകളും ഉപയോഗിച്ച് അതീവ ജാഗ്രതയോടെ ലിഫ്റ്റിന്റെ വാതിൽ അല്പം അകത്തി മാറ്റിയാണ് ഡോക്ടറെ പുറത്തെത്തിച്ചത്. പരിക്കുകളൊന്നുമില്ലാതെ ഇവരെ സുരക്ഷിതമായി പുറത്തിറക്കാനായതോടെയാണ് ഫ്ലാറ്റ് നിവാസികൾക്കും ജീവനക്കാർക്കും ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.