വെള്ളാപ്പള്ളി നടേശൻ


അഞ്ചുദിവസം നീളുന്ന പൂജ, 500 പേർക്ക് സദ്യ; വെള്ളാപ്പള്ളി നടേശൻ നവതിയുടെ നിറവിൽ

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതിയുടെ നിറവിൽ. 1937 സെപ്റ്റംബർ 10നാണ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളി കേശവൻ മുതലാളിയുടെയും ദേവകിയമ്മയുടെയും ഏഴാമത്തെ മകനായി ജനിച്ചത്. 89ാമത് ജന്മദിനം വ്യാഴാഴ്ചയായിരുന്നെങ്കിലും പിറന്നാൾ ദിനമായ ചിങ്ങത്തിലെ വിശാഖം നക്ഷത്രം വരുന്ന ഈ മാസം 16നാണ് കണിച്ചുകുളങ്ങരയിലെ വീട്ടിൽ നവതി ആഘോഷം നടക്കുക.

ശനിയാഴ്ച മുതൽ വീട്ടുമുറ്റത്ത് പ്രത്യേകമൊരുക്കിയ ഹോമകുണ്ഡത്തിൽ ആലപ്പുഴ തിരുമല ക്ഷേത്രത്തിലെ പൂജാരിമാരുടെ നേതൃത്വത്തിൽ അഞ്ചുദിവസം നീളുന്ന പൂജ നടക്കും. 16ന് രാവിലെ കേക്ക് മുറിക്കും. 500 പേർക്കുള്ള സദ്യയാണ് തയാറാക്കുന്നത്. പത്മഭൂഷൺ ബഹുമതി നേടിയ ശേഷമുള്ള ആദ്യ പിറന്നാളാണിത്. എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ 62 വർഷമായി കണിച്ചുകുളങ്ങര ദേവീക്ഷേത്ര പ്രസിഡന്റായും പ്രവർത്തിക്കുന്നു. മക്കളായ തുഷാർ വെള്ളാപ്പള്ളിയും വന്ദനയും പിറന്നാൾ ആഘോഷത്തിന് അടുത്ത ദിവസം കുടുംബസമേതം വീട്ടിലെത്തും.

1964ൽ 27ാം വയസ്സിൽ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്‍റായാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 1996 ജനുവരി 27ന് എസ്.എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി. നവംബർ 17ന് യോഗം ജനറൽ സെക്രട്ടറിയുമായി. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ നിരന്തരം തിരുത്തിക്കുറിച്ചും മുന്നണിരാഷ്ട്രീയങ്ങൾക്ക് മുന്നിൽ ഈഴവ സമുദായത്തിന്റെ വിലപേശൽ ശേഷി ഉറപ്പിച്ചുനിർത്തിയുമാണ് വെള്ളാപ്പള്ളി നടേശൻ നവതിയുടെ പടവുകൾ കയറുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സ്ഥാപനങ്ങൾ തുടങ്ങി. പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടു. അതിനിടെ വിവാദങ്ങളും കേസുകളും വെള്ളാപ്പള്ളിയെ തേടിയെത്തി. പ്രസ്താവനകൾ സമുദായമൈത്രി തകർക്കുന്നുവെന്ന ആക്ഷേപങ്ങളുയർന്നു.

Tags:    
News Summary - Vellappally Natesan turns 90

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.