കോട്ടയത്ത് കനത്ത മഴ; മണ്ണിടിഞ്ഞ് ഇരുചക്ര വാഹന യാത്രിക മരിച്ചു
കോട്ടയം: ഈരാറ്റുപേട്ട തീക്കോയി വേളത്തുശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രക്കാരി മരിച്ചു. ചെന്നൈ സ്വദേശി സംഗീത അരുൾലാൽ (35) ആണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും നില ഗുരുതരമാണ്.
തമിഴ്നാട്ടിൽനിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ രണ്ട് യുവതികളാണ് അപകടത്തിൽപ്പെട്ടത്. വാഗമൺ നിന്ന് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് മണ്ണിടിച്ചിലില്‍പെട്ടത്. വേലത്തുശ്ശേരി സെന്‍റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.വാഗമൺ മേഖലയിലെ കുസാറ്റിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഉച്ചക്ക് മൂന്ന് മുതൽ അഞ്ചുവരെയുള്ള സമയത്ത് 157 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
ഈരാറ്റുപേട്ട–വാഗമൺ റോഡിൽ കാരികാട് ടോപ്പിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് കാറുകളുടെ വശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.ആർക്കും പരുക്കില്ല. മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സം രാത്രി ഏഴ് മണിയോടെയാണ് പൂർണ്ണമായി മാറ്റിയത്. വെള്ളിക്കുളം, തീക്കോയി മേഖലകളിലും കനത്ത മഴ തുടരുന്നു.
ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മറ്റ് ജില്ലകളിലും ശക്തമായ മഴയാണ് തുടരുന്നത്. കോട്ടയം, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുന്നത്.
മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയേക്കും.പ്രദേശവാസികൾ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.