പ്രതീകാത്മക ചിത്രം
ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദ സാധ്യത; കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: വടക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദമായി. 21ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനുമുകളിൽ തീവ്ര ന്യൂനമർദമായും 22ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിൽ 24 വരെ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യത. 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാം. 24ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം ഫിഷിങ് ഹാർബർ മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 21ന് രാത്രി 8.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വിനോദ സഞ്ചാരത്തിന് നിയന്ത്രണം
തൊടുപുഴ: ഇടുക്കിയിൽ മഴയും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തതോടെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ല ഭരണകൂടം വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ജല വിനോദങ്ങൾക്കും സാഹസിക വിനോദങ്ങൾക്കും അടക്കമാണ് നിരോധനം. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.