ഹൃദയചികിത്സയിലെ അതികായൻ ഡോ ജി വിജയരാഘവന്‍ ഇനി ഓർമ

 തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. ജി. വിജയരാഘവന്‍ (84) അന്തരിച്ചു. കിംസ് ഹെൽത്ത് സ്ഥാപക ഡയറക്ടറും വൈസ് ചെയര്‍മാനുമാണ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതൽ കിംസ് ഹെൽത്തിൽ പൊതുദർശനത്തിനുവെക്കും. രാവിലെ 11ന് കുമാരപുരത്തെ വസതിയിൽ കൊണ്ടുവരും. തുടർന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിൽ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. രാജ്യത്തെ തന്നെ ആദ്യകാല ഡി.എം കാർഡിയോളജിസ്റ്റുമാരിൽ ഒരാളായ വിജയരാഘവന്‍, 1982ൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്ത്യയിലെ ആദ്യ ടു ഡൈമെൻഷണൽ എക്കോകാർഡിയോഗ്രഫി ലബോറട്ടറി സ്ഥാപിച്ചു.

കൊല്ലം പെരുമ്പുഴ സ്വദേശിയായ വിജയരാഘവൻ കുമാരപുരം ‘ഗോവിന്ദ’ത്തിയിരുന്നു താമസം. സംസ്‌കൃത പണ്ഡിതനായിരുന്ന എം.കെ. ഗോവിന്ദന്റെ മകനായി 1942ലായിരുന്നു ജനനം. തിരുവനന്തപുരം മോഡല്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1964ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദവും 1969ല്‍ ജനറല്‍ മെഡിസിനില്‍ എം.ഡിയും നേടി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പഠനം തുടര്‍ന്ന അദ്ദേഹം 1973ല്‍ കാര്‍ഡിയോളജിയില്‍ ഡി.എം നേടുകയും അസോസിയറ്റ് പ്രൊഫസറായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ സേവനം ആരംഭിക്കുകയും ചെയ്തു. 1998 വരെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മേധാവി ആയിരുന്നു. ആരോഗ്യമേഖലയിലെ നിസ്തുലമായ സംഭാവനകള്‍ക്ക് 2009ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. ഭാര്യ: നളിനി വിജയരാഘവന്‍ (മഹാകവി കുമാരനാശാന്റെ ചെറുമകൾ) മക്കൾ: ഡോ. വിഷ്ണു വിജയരാഘവന്‍ (സിഡ്നി, ഓസ്ട്രേലിയ), കൃഷ്ണൻ വിജയരാഘവന്‍ (ബംഗളൂരു) മരുമകൾ: മീര കൃഷ്ണൻ.

Tags:    
News Summary - KIMS Founder Dr Vijayaraghavan Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.